കോട്ടയം: 'ശ്രീകോവിൽ നടതുറന്നു പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു "എന്നു പാടാൻ ഇനി ജയവിജയന്മാർ ഇല്ല. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ജയവിജയന്മാർ വർഷങ്ങളോളം ഈ ഭക്തിഗാനം പാടിയിരുന്നു. 36 വർഷം മുമ്പ് ഇരട്ട സഹോദരൻ വിജയൻ പാതി വഴിയിൽ പാട്ടുനിറുത്തി കടന്നുപോയിട്ടും ജയൻ പാടിക്കൊണ്ടിരുന്നു. ഇന്നലെ ജയനും തംബുരു നിശ്ചലമാക്കി യാത്രയായി.
ഒരു കൂടിക്കാഴ്ചയിൽ ജയൻ പറഞ്ഞു " ഞാനും വിജയനും തുടർച്ചയായി ശബരിമല സന്നിധാനത്ത് വർഷങ്ങളോളം മകരവിളക്കു ദിവസം പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ട് കഴിഞ്ഞേ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് നടതുറക്കുള്ളൂ. ആറാം വയസിൽ സംഗീതം പഠിച്ചുതുടങ്ങി. കുട്ടിക്കാലത്ത് എപ്പോഴോ ശബരിമലയ്ക്ക് പോയപ്പോഴാണ് മനസിൽ അയ്യപ്പനെ ദർശിച്ച് കൊടിമരച്ചുവട്ടിലിരുന്നു ആദ്യമായി പാടിയത്. പിന്നീട് ചെമ്പൈ സ്വാമിയോടൊപ്പം മലചവിട്ടി സന്നിധാനത്ത് ഒന്നിച്ചിരുന്നു പാടി. ശബരിമല ധ്വജപ്രതിഷ്ഠാവേളയിൽ മൂലമന്ത്രം ജപിക്കാനും ഭാഗ്യമുണ്ടായി.
നാഗമ്പടത്ത് കടമ്പൂത്ര മഠത്തിലാണ് ഗോപാലൻ തന്ത്രിയുടെയും നാരായണി അമ്മയുടെയും മക്കളായി ജയവിജയന്മാരുടെ ജനനം. ഗുരുദേവ ശിഷ്യനായ അച്ഛൻ ഗോപാലൻ തന്ത്രിയാണ് ഇരട്ടകളുടെ സംഗീതവാസന മനസിലാക്കി ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻഭാഗവതരുടെ അടുത്തെത്തിച്ചത്. പത്താം വയസിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. മന്നത്തു പത്മനാഭനും ആർ.ശങ്കറും ഒന്നിച്ച ഹിന്ദു മണ്ഡല സമ്മേളനങ്ങളിൽ ഈശ്വര പ്രാർത്ഥന നടത്തിയ ഇരട്ടകൾ അന്നേ കഴിവ് തെളിയിച്ചു. സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസായ ജയന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ സ്കോളർഷിപ്പും ലഭിച്ചിരുന്നു.
കെ.ജി. വിജയന്റെ വിയോഗം ജയനെ ഏറെക്കാലം തളർത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ആ ദുഃഖം മറന്ന് വീണ്ടും പാടിയപ്പോൾ അവ അനശ്വര ഭക്തിഗാനങ്ങളായി. ടി.എം.സൗന്ദരരാജൻ, എസ്. ജാനകി, പി.സുശീല, വാണിജയറാം തുടങ്ങിയ സംഗീത പ്രതിഭകളെക്കൊണ്ട് പാടിക്കാൻ ജയന് കഴിഞ്ഞു. 19 മലയാളസിനിമകൾക്കും നാലു തമിഴ് ചിത്രങ്ങൾക്കും ഈണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |