തൃശൂർ : കൊമ്പുകുലുക്കി, തുമ്പിയാട്ടി, കുളിച്ചൊരുങ്ങാൻ വരുന്ന കരിവീരന്മാരെ കാണാൻ ഇന്ന് ആനക്കമ്പക്കാരും നിറയും. പൂരത്തിൽ പങ്കെടുക്കാനുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വാങ്ങാൻ ഇന്ന് രാവിലെ മുതൽ കൊമ്പന്മാർ തേക്കിൻകാട്ടിലെത്തും.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ 15 ആനകളെ വീതമാണ് എഴുന്നള്ളിക്കുക. എട്ട് ഘടക പൂരങ്ങളിലും ആന എഴുന്നള്ളിപ്പുണ്ട്. മൊത്തം നൂറോളം ആനകൾ പൂരനാളിൽ തൃശൂരിലുണ്ടാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഫ്രാൻസിസ്, ഡോ.എ.വി.ഷിബു, ഡോ.ജിജേന്ദ്രകുമാർ, ഡോ.പി.ബി.ഗിരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
തിരുവമ്പാടി വിഭാഗം 48 ആനകളുടെയും പാറമേക്കാവ് വിഭാഗം 50 ആനകളുടെയും ലിസ്റ്റാണ് വനംവകുപ്പിന് കൈമാറിയത്. തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുൻ, ശങ്കരംകുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, പുതുപ്പുള്ളി സാധു, പാമ്പാടി സുന്ദരൻ, മച്ചാട് ഗോപാലൻ, പാറന്നൂർ നന്ദൻ, കൂടൽമാണിക്യം മേഘാർജുനൻ തുടങ്ങിയവരടങ്ങുന്ന ലിസ്റ്റാണ് തിരുവമ്പാടി വിഭാഗം പുറത്തിറക്കിയത്.
പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ നന്ദൻ, എറണാകുളം ശിവകുമാർ, പല്ലാട്ട് ബ്രഹ്മദത്തൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മച്ചാട് ജയറാം, ചെത്തല്ലൂർ ദേവീദാസൻ, വടക്കുന്നാഥൻ ഗണപതി, ഗുരുവായൂർ ദേവദാസ്, പുതുപ്പുള്ളി അർജുൻ, ബാസ്റ്റിൻ വിനയസുന്ദർ, ചെമ്പൂക്കാവ് വിജയകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന അമ്പത് പേരുടെ ലിസ്റ്റാണ് പാറമേക്കാവ് നൽകിയത്. തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും കുട്ടൻകുളങ്ങര അർജുനനും പാറമേക്കാവ് വിഭാഗത്തിന് പാറമേക്കാവ് കാശിനാഥനും ഗുരുവായൂർ നന്ദനും ദേവസ്വം ശിവകുമാറും തിടമ്പേറ്റും.
ഇന്ന് രാവിലെ നെയ്തലക്കാവിലമ്മയുടെ പൂരവിളംബരത്തിന് എറണാകുളം ശിവകുമാറാണ് തിടമ്പേറ്റുക. പൊലീസ്, വനംവകുപ്പുകളുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾക്ക് രൂപം നൽകി. വനംവകുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നത് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസെർവേറ്റർ ബി.സജീഷ് കുമാറാണ്.
ഇന്ന് ശിവകുമാർ : അകമ്പടിയായി കിഴക്കൂട്ടിന്റെ മേളം
നാളെ ഇലഞ്ഞിത്തറയിൽ കൊട്ടിത്തിമിർക്കും മുമ്പ് ഇന്ന് കിഴക്കൂട്ട് അനിയൻ മാരാർ പൂരവിളംബരവും പൊരിക്കും. രാവിലെ എട്ടോടെ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വലന്തലകൊട്ടി മണികണ്ഠനാലിൽ എത്തുമ്പോഴാണ് കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ മേളം ആരംഭിക്കുക. ശ്രീമൂല സ്ഥാനം വരെ രണ്ട് മണിക്കൂറോളം നേരം പൊരിവെയിലിനെ കൂസാതെ കിഴക്കൂട്ടും കൂട്ടരും പാണ്ടിയിൽ വാദ്യവിസ്മയം തീർക്കും. ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് കഴിഞ്ഞാൽ നെയ്തലക്കാവിലമ്മ വടക്കുന്നാഥനെ വണങ്ങിയ ശേഷം പ്രദക്ഷിണം ചെയ്ത് തെക്കേ ഗോപുര വാതിലിലെത്തും. ഈ സമയം ആചാരപരമായ ശംഖുവിളി മുഴങ്ങുമ്പോൾ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് ഭഗവതിയുമായി പുറത്തേക്കിറങ്ങും. ഈ സമയം ആയിരങ്ങൾ ആർപ്പു വിളികളുമായെത്തും. നാളെ കണിമംഗലം ശാസ്താവ് ഇതുവഴി വടക്കുന്നാഥനിലേക്ക് പ്രവേശിച്ച് പടിഞ്ഞാറെ നട വഴി പുറത്ത് കടക്കുന്നതോടെ പൂരാവേശത്തിൽ തട്ടകം നിറയും.
പൂരദിവസം രാമൻ
നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂര നഗരിയിലെത്തുക തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ. ആയിരക്കണക്കിന് ആരാധകരുടെ അകമ്പടിയോടെയാണ് തെച്ചിക്കോട്ടുകാവ് ശിവപുരിയിലെത്തുക. ആനയുടെ ഫിറ്റ്നസ് പരിശോധന ഇന്ന് നടക്കും. എതാനും വർഷം മുമ്പ് വരെ തെക്കേഗോപുര നട തുറക്കാനെത്തിയിരുന്നത് തെച്ചിക്കോട്ടുകാവായിരുന്നു.
വർണശോഭ പകർന്ന് പന്തൽ
പൂരനഗരിക്ക് വർണശോഭ പകർന്ന് പന്തലുകൾ മിഴി തുറന്നു. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലുമാണ് പന്തലുയർത്തിയത്. നടുവിലാലിൽ സെയ്തലവി ആരാധന പന്തൽ വർക്സും, നായ്ക്കനാലിൽ ചേറൂർ പള്ളത്ത് മണികണ്ഠനുമാണ് പന്തൽ ഒരുക്കിയത്. എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്കൽസ് സി.ബൈജുവാണ് പാറമേക്കാവിന്റെ പന്തൽ ഒരുക്കിയത്. പന്തലും ആനച്ചമയങ്ങളും പൂരക്കാഴ്ച്ചകളും കാണാൻ ഇനി രണ്ട് ദിവസം പതിനായിരങ്ങൾ പൂര നഗരിയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |