നിർമ്മിതബുദ്ധിയിൽ (എ.ഐ) വികസിപ്പിച്ച 'എ.ഐ സുന്ദരിമാർക്കായി' ലോകത്താദ്യമായി മിസ് വേൾഡ് മത്സരം. മിഡ്ജേർണി, ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വനിതാ മോഡലുകൾക്ക് മത്സരത്തിൽ മാറ്റുരയ്ക്കാം.
സാധാരണ മിസ് വേൾഡ് മത്സരം പോലെ സൗന്ദര്യവും കഴിവും മോഡലിന്റെ അവതരണമികവും കണക്കിലെടുത്താവും കിരീടം നൽകുന്നത്. മോഡലിനെ സൃഷ്ടിച്ച ക്രിയേറ്റർക്ക് ലഭിക്കുന്നത് 17 ലക്ഷമാണ്.
വേൾഡ് എ.ഐ ക്രിയേറ്റർ അവാർഡ് എന്ന ഈ പ്രോഗ്രാം ലണ്ടൻ ആസ്ഥാനമായ ഫാൻവ്യൂ എന്ന എ.ഐ സ്ഥാപനമാണ് നടത്തുന്നത്. നാലു വിധികർത്താക്കളിൽ രണ്ടു പേർ ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള എ.ഐ മോഡലുകൾ തന്നെയാണ്. എങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് മനുഷ്യരായ വിധികർത്താക്കളാകും. ഇക്കഴിഞ്ഞ 14 മുതൽ വേൾഡ് എ.ഐ ക്രിയേറ്റർ അവാർഡ് എന്ന ഗൂഗിൾ സൈറ്റ് ലഭ്യമാണ്.
18 വയസ് തികഞ്ഞ ആർക്കും സൈറ്റിലൂടെ എൻട്രി സമർപ്പിക്കാം. ഈ മാസം അവസാനമായിരിക്കും ഓൺലൈനിൽ മത്സരം. മേയ് പകുതിയോടെ ഫലം പ്രഖ്യാപിക്കും. രണ്ടും മൂന്നും സ്ഥാനങ്ങൾക്കും ക്യാഷ് അവാർഡുകൾ ലഭിക്കും. 1000ലേറെ പേരാണ് അപേക്ഷിച്ചിട്ടുള്ളത്. അടുത്തഘട്ടത്തിൽ മിസ്റ്റർ വേൾഡ് , കുട്ടികൾക്കായി 'ലിറ്റിൽ ബ്യൂട്ടി' മത്സരങ്ങളും സംഘടിപ്പിക്കും.
ദുരുപയോഗ സാദ്ധ്യത
മത്സരത്തിന് ഉപയോഗിക്കാവുന്ന എ.ഐ ടൂളുകൾക്ക് നിബന്ധനകൾ ഇല്ലാത്തതിനാൽ ഡീപ് ഫേക്കടക്കം ഉപയോഗിച്ചേക്കാം. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോഡലുകൾക്കായി ക്രിയേറ്റർമാർ ഉപയോഗിക്കുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. ഓരോ രാജ്യത്തിന്റെയും സൗന്ദര്യസങ്കല്പം വ്യത്യസ്തമായതിനാൽ അതിനനുസരിച്ച് വിധി പറയാൻ എ.ഐ മോഡലുകൾക്ക് സാധിക്കില്ലെന്നും വാദമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |