തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണ വിതരണ ശ്യംഖലയിലെ ജീവനക്കാരനെ ഹോട്ടലിലെ സുരക്ഷാജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. കേശവദാസപുരം ഉള്ളൂർ റോഡിലെ സ്വകാര്യ ഹോട്ടലിൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. അഭിമന്യു എന്ന യുവാവിനാണ് മർദ്ദനമേറ്റത്. പാർക്കിംഗ് സ്ഥലത്ത് വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഓർഡറെടുക്കാനായി യുവാവ് ബൈക്കിലെത്തുമ്പോൾ സുരക്ഷാജീവനക്കാർ കാർ ഒതുക്കിയിടുകയായിരുന്നു. ഈ സമയം ബൈക്ക് പിറകിലേക്കും പിന്നീട് മുന്നിലേക്കും മാറ്റാൻ ആവശ്യപ്പെട്ടു. സുരക്ഷാജീവനക്കാർ പറഞ്ഞതുപോലെ ബൈക്ക് മാറ്റിയെങ്കിലും യുവാവിനെ കടത്തിവിട്ടില്ല. ഇതിൽ പ്രകോപിതനായി തട്ടിക്കയറിയ യുവാവിനെ ആറ് ഹോട്ടൽ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയായിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. അതേസമയം ഭക്ഷണ വിതരണ ശ്യംഖലയിലെ യുവാവ് കമ്പനിക്ക് പരാതി നൽകിയെങ്കിലും പരാതി ഒത്തുതീർപ്പാക്കിയെന്നും ആരോപണമുണ്ട്. കമ്പനി അധികൃതരും ഹോട്ടൽ അധികൃതരും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |