തിരുവനന്തപുരം: കൊടുംചൂടിൽ ഡിജിറ്റൽ റീസർവേ ജോലികൾ തടസപ്പെടാതിരിക്കാൻ ഫീൽഡ് ജീവനക്കാർക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ 50,84,030 രൂപ അനുവദിച്ചു. ഉത്തരവ് ഉടനിറങ്ങും. സർവേ വിഭാഗത്തിന്റെ ശുപാർശ പരിഗണിച്ചാണ് തീരുമാനം. കഴുത്തടക്കം മറയത്തക്കവിധത്തിലുള്ള കോട്ടൺ തൊപ്പി, സൺഗ്ലാസ്, കുടിവെള്ളം സൂക്ഷിക്കാൻ സ്റ്റീൽകുപ്പി, അൾട്രാവയലറ്ര് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനുള്ള കൈയ്യുറ എന്നിവയാണ് നൽകുന്നത്. 4,130 എണ്ണം വീതമാകും ഇവ വാങ്ങുക.
ഡിജിറ്റൽ റീസർവേയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 200 വില്ലേജുകളിലെയും ജോലികൾ പൂർത്തിയാക്കി 110 വില്ലേജുകളിൽ 9(2) വിജ്ഞാപനമിറക്കി. 19 വില്ലേജുകളിൽ അവസാനഘട്ടത്തിലാണ്. ഇതുൾപ്പെടെ ശേഷിക്കുന്ന വില്ലേജുകളിൽ ഈ മാസം 30നുള്ളിൽ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഏപ്രിൽ ആദ്യവാരം വരെയുള്ള കണക്കു പ്രകാരം 2.71 ലക്ഷം ഹെക്ടർ സ്ഥലത്താണ് റീസർവേ പൂർത്തിയാക്കിയത്. രണ്ടാംഘട്ടത്തിൽ 57 വില്ലേജുകളിൽ സർവേ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ 1550ലാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. 2022 നവംബർ ഒന്നിന് തുടക്കമിട്ട പദ്ധതി നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 116 വില്ലേജുകളിൽ ഡിജിറ്റൽ രൂപത്തിലുള്ള ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരത്തെ പൂർത്തീകരിച്ചിരുന്നു. ഡിജിറ്റൽ റീ സർവേയ്ക്ക് 858.42 കോടിയാണ് മൊത്തം ചെലവ്. 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഡിജിറ്റലാക്കി ഭൂവിസ്തൃതി സംബന്ധിച്ച ആധികാരിക രേഖ തയ്യാറാക്കുകയാണ് ലക്ഷ്യം.
2.71 ലക്ഷം ഹെക്ടർ
ആദ്യഘട്ടത്തിൽ പൂർത്തിയായത്
23,620 ഹെക്ടർ
രണ്ടാം ഘട്ടത്തിൽ പൂർത്തിയായത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |