തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്ക് സംവിധാനമായ കെ.ഫോൺ ലക്ഷ്യത്തിലെത്തിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിവർഷം 150കോടി ലാഭം നേടാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.
കെഫോൺ സംസ്ഥാനത്ത് സ്ഥാപിച്ച ഫൈബർ ശൃംഖലയിൽ സ്വന്തം ആവശ്യം കഴിഞ്ഞ് 4300 കിലോമീറ്റർ കേബിൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ നിലവിൽ അഞ്ചു കോടിയുടെ വരുമാനമുണ്ട്. ഇത് 10,000കിലോമീറ്ററിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ഇതിനായി വിവിധ കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിവർഷം 50 കോടി രൂപ ഇത്തരത്തിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
രണ്ടോ അതിലധികമോ സ്ഥലങ്ങൾക്കിടയിലുള്ള സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ സർക്യൂട്ടുകൾവഴി 100 കോടി രൂപയുടെ വാർഷികവരുമാനവും ലക്ഷ്യമിടുന്നുണ്ട്. അതുകൂടി പൂർത്തിയായാൽ 150കോടിയുടെ വരുമാനം എന്ന ലക്ഷ്യത്തിലെത്തും. നിശ്ചിത ബാൻഡ് വിഡ്ത്തിൽ സേവനദാതാവിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ഒട്ടേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 34 കണക്ഷനുകളും നൽകിക്കഴിഞ്ഞു.
6000 വാണിജ്യ കണക്ഷനുകൾ ഇതുവഴി നൽകിയിട്ടുണ്ട്. 5000 കണക്ഷനുകൾകൂടി നൽകുന്ന നടപടികൾ പുരോഗമിക്കുന്നു. കെഫോൺ വഴിയുള്ള ഇന്റർനെറ്റ് താരിഫ് താരതമ്യേന കുറഞ്ഞതായതിനാൽ ആവശ്യക്കാർ ഏറെയാണെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകളിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകാൻ കെ ഫോൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിൽ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളിൽ പ്രവർത്തനക്ഷമമാവുകയും ചെയ്തെന്നും കെ.ഫോൺ ഉദ്യോഗസ്ഥർ
പറഞ്ഞു.
5734 സൗജന്യ ഇന്റർനെറ്റ്
കെ.ഫോൺ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തിനകം 5734 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകി. ഇത് 14,000 ആക്കാനാണ് ശ്രമിക്കുന്നത്. കേരളാവിഷൻ വഴിയാണ് ഇതുനൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |