കോഴിക്കോട്: കെ.കെ.ശെെലജയ്ക്കെതിരായ വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സോഷ്യൽ മീഡിയയിൽ എൽ.ഡി.എഫിനെതിരെയും കെ.കെ.ശെെലജയ്ക്കെതിരെയും നിരന്തരം ആക്രമണങ്ങൾ നടക്കുകയാണ്. ഏത് പാർട്ടിയാണെങ്കിലും വ്യക്തി അധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. കെ.കെ.ശൈലജ വിജയിക്കുമെന്നതിന്റെ തെളിവാണ് സൈബർ ആക്രമണമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയ ധ്രുവീകരണം നടത്താനാണ് മോദിയുടെ ശ്രമം. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. അയോദ്ധ്യ പ്രതിഷ്ഠയും രാമനവമിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും ഇടപെടുന്നില്ല. ഏതെങ്കിലും മുഖ്യമന്ത്രി ജയിലിലാകണമെന്ന് താനോ സി.പി.എമ്മോ ആഗ്രഹിക്കുന്നില്ല. മറ്റ് പാർട്ടിയുടെ നേതാക്കൾ ആഗ്രഹിക്കുന്നെങ്കിൽ അതവരുടെ കാര്യമാണ്. മണിപ്പൂരിൽ കലാപമുണ്ടായപ്പോൾ ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രിയുടെ പാർട്ടി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. പാർലമെന്റിൽ ഇലക്ടറൽ ബോണ്ടിലും സി.എ.എക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയത് സി.പി.എമ്മാണ്. എല്ലാ സീറ്റിലും വിജയിക്കാനാണ് സി.പി.എം മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവില്ല. കേന്ദ്രത്തിനെതിരായ വികാരം വോട്ടെടുപ്പിലുണ്ടാകും. ദൂരദർശൻ ലോഗോ മാറ്റിയ കേന്ദ്ര സർക്കാർ നടപടി തെറ്റാണ്. ഇന്ത്യൻ പതാകയുടെ നിറം കാവിയാകാൻ അധിക സമയം വേണ്ടെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |