തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ പൊതുവെ എൽ.ഡി.എഫിനോട് മൃദു സമീപനം പുലർത്തി വന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആക്രമണത്തിന്റെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിച്ചത് പ്രതിപക്ഷ 'ഇന്ത്യ'മുന്നണിയിൽ പൊതുവെ അസ്വാരസ്യം സൃഷ്ടിച്ചു.സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ, അവസാന റൗണ്ട് പ്രചാരണത്തിൽ ഇത് തീഷ്ണത പകരും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും,ജാർഖണ്ട് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും ജയിലിൽ അടയ്ക്കപ്പെട്ടിരിക്കെ,അഴിമതി ആരോപണങ്ങളിൽപ്പെട്ട കേരള മുഖ്യമന്ത്രിയെ എന്തു കൊണ്ട് ഇ.ഡിജയലിലടച്ചില്ലെന്നാണ് ഇന്നലെ കണ്ണൂരിൽ രാഹുൽ ഗാന്ധി ചോദിച്ചത്.രണ്ട് നേതാക്കളെയും ജയിലിലടച്ചത് മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പക പോക്കലാണെന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധി, ഇന്ത്യ മുന്നണിയിൽപ്പെട്ട ഇടതുപക്ഷത്തിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാത്തതും നിയമസഭാംഗത്വം റദ്ദാക്കാത്തതും എന്തു കൊണ്ടെന്ന് ചോദിക്കുന്നു.
ഇതിലെ യുക്തിയെയാണ് എൽ.ഡി.എഫ് ചോദ്യം ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ പരിഹസിച്ചിരുന്നു. വിശേഷിച്ച്, തമിഴ്നാടും,ബംഗാളും,ത്രിപുരയും ഉൾപ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസും ഇടത് പാർട്ടികളും കൈ കോർത്ത് മത്സരിക്കുമ്പോൾ.
പിണറായിക്കെതിരെ ഇ.ഡി നടപടിയെടുക്കാത്തത് സി.പി.എം-ബി.ജെ.പി അന്തർധാരയുടെ ഭാഗമാണെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിരന്തരംആരോപിച്ചു വരുന്നത്.എന്നാൽ,തനിക്കെതിരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും, എൽ.ഡി.എഫും തന്റെ കുടുംബമാണെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ഇതേ ആരോപണം കെ. സുധാകരൻ മത്സരിക്കുന്ന കണ്ണൂരിലെ യോഗത്തിൽ അദ്ദേഹം ഏറ്റുപിടിച്ചത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദം മൂലമാകാമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വ്യാഖ്യാനം. അതേസമയം,രാഹുൽ ഗാന്ധി 2019ൽ വയനാട്ടിൽ
മത്സരിക്കാനെത്തിയപ്പോഴത്തെ രാഷ്ട്രീയ ചിത്രമല്ല ഇപ്പോൾ കേരളത്തിലെന്നും, അന്നത്തെ 'ഈസി വാക്കോവർ' ആവർത്തിക്കില്ലെന്നുമുള്ള തിരിച്ചറിവാണ് കാരണമെന്ന് ഇടതു നേതാക്കൾ പറയുന്നു.ഇതിനിടെ,രാഹുലിന്റെ പരാമർശം വ്യക്തിപരമെന്ന് പറഞ്ഞ് പ്രശ്നം മയപ്പെടുത്താൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശ്രമിച്ചിട്ടുണ്ട്.
പിണറായിയുടെ രാഹുൽ ആക്രമണം പരിധി വിട്ടു
അതേസമയം പ്രചാരണ യോഗങ്ങളിൽ മുഖ്യമായും ബി.ജെ.പിയെക്കാൾ രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നില്ലെന്ന പേരിലാണിത്. താൻ 24 മണിക്കൂറും ബി.ജെ.പിയെ ആക്രമിക്കുമ്പോൾ,പിണറായി വിജയൻ 24 മണിക്കൂറും ആക്രമിക്കുന്നത് തന്നെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |