ബെയ്ജിംഗ്: മുൻ ലോക ലോകചാമ്പ്യനായ ജപ്പാന്റെ പുരുഷ ബാഡ്മിന്റൺ താരം കെന്റോ മൊമോട്ട 29-ാം വയസിൽ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2020ൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റശേഷം മാനസികമായും ശാരീരികമായും തനിക്ക് പഴയ നിലവാരത്തിലേക്ക് ഉയരാൻ കഴിയാത്തതിനാലാണ് വിരമിക്കുന്നതെന്ന് മൊമോട്ട പറഞ്ഞു. ഈ മാസം 27 മുതൽ ചൈനയിലെ ചെംഗ്ഡുവിൽ നടക്കുന്ന തോമസ് കപ്പിന് ശേഷം വിരമിക്കുമെന്നാണ് താരം അറിയിച്ചത്.
2020 ജനുവരി 13-ന് മലേഷ്യൻ മാസ്റ്റേഴ്‌സ് ടൂർണമെന്റിലെ വിജയത്തിനു ശേഷം ക്വലാലംപുർ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മൊമോട്ട സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ മരിച്ചിരുന്നു. താരത്തിന്റെ മൂക്കിനും താടിയെല്ലിനും കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു.
2018, 2019 വർഷങ്ങളില്‍ ലോക ചാമ്പ്യനായ മൊമോട്ട 2019-ൽ മാത്രം നേടിയത് 11 കിരീടങ്ങളാണ്. പിന്നീടായിരുന്നു കരിയർ തന്നെ ഉലച്ചുകളഞ്ഞ അപകടം. അതിനു ശേഷം താൻ ആഗ്രഹിച്ച രീതിയിൽ ബാഡ്മിന്റൺ കളിക്കാൻ തനിക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനും യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |