ലോകത്തെ ഏറ്റവും വലിയ കപ്പൽ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ: ടൈറ്റാനിക്! തകർന്ന്, കടലിലാഴ്ന്ന് 112 വർഷങ്ങൾക്കു ശേഷവും ടൈറ്റാനിക് ഇന്നും നിഗൂഢതയാണ്. ഒരു പ്രേതയാനം പോലെ അറ്റ്ലാന്റിക് സമുദ്രത്തിൽ 12,500 അടിയിലേറെ ആഴത്തിൽ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാം. അതു തേടി ആഴങ്ങളിലേക്കു പോയവർ പോലും ഇന്ന് ഭൂമിയിൽ ഇല്ലെന്നത് വേറൊരു സത്യം.
അതേസമയം, ടൈറ്റാനികിന്റെ മാതൃകകൾ സൃഷ്ടിക്കാൻ ലോകത്ത് പലേടത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത്തരത്തിൽ വർഷങ്ങൾക്കു മുമ്പ് അവതരിപ്പിച്ച ഒരു ടൈറ്റാനിക് പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്, ആസ്ട്രേലിയൻ കോടീശ്വരനായ ക്ലൈവ് പാമർ. ടൈറ്റാനികിന്റെ അതേ മാതൃകയിൽ കപ്പൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ടൈറ്റാനിക് - 2 എന്നു പേരിട്ടിരിക്കുന്ന കപ്പൽ 2027 ജൂണിൽ നീറ്റിലിറക്കും. ഡ്യൂപ്ലിക്കേറ്ര് ടെെറ്രാനിക് എന്ന പേരിലും കപ്പൽ വിശേഷിപ്പിക്കപ്പെടുന്നു.
തടസങ്ങൾ
മാത്രം
ടെെറ്രാനിക് - 2 യാഥാർത്ഥ്യമാക്കാൻ ക്ലൈവ് പാമർക്ക് നേരിടേണ്ടിവന്നത് തടസങ്ങൾ മാത്രമായിരുന്നു. പാമർ ആദ്യമായി ഈ പദ്ധതി പ്രഖ്യാപിച്ചത് 2012-ലാണ്. അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ആറു വർഷത്തിനു ശേഷം 2018- ൽ വീണ്ടും പദ്ധതി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഇത്തവണ സിഡ്നിയിലെ ഓപ്പറാ ഹൗസിൽ നടന്ന പരിപാടിയിലായിരുന്നു പാമറുടെ പ്രഖ്യാപനം. തന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ ഇത് മൂന്നാമത്തെ ശ്രമത്തിലൂടെ വിജയത്തിൽ എത്തിക്കുമെന്ന വാശിയിലാണ് പാമർ.
പാമറിന്റെ ബ്ലൂ സ്റ്റാർ ലൈൻ കമ്പനിയാണ് കപ്പൽ നിർമ്മിക്കുക. രൂപത്തിൽ ടൈറ്റാനിക് പോലെ തന്നെയാണെങ്കിലും ടൈറ്റാനിക്കിനേക്കാൾ ഉയർന്ന നിലവാരമാകും തന്റെ സ്വപ്നയാനത്തിനെന്ന് അദ്ദേഹം പറയുന്നു. 100 കോടി ഡോളർ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കപ്പൽ നിർമ്മാണത്തിനുള്ള ടെൻഡറുകൾ ക്ഷണിച്ചുതുടങ്ങി. അടുത്ത വർഷം നിർമ്മാണം തുടങ്ങാനാണ് പദ്ധതി.
270 മീറ്രർ നീളവും 53 മീറ്രർ ഉയരവുമുള്ള കപ്പലിന് 40,000 ടണ്ണാണ് ഭാരം വരുന്നത്. 2,345 പേർക്ക് യാത്ര ചെയ്യാം. 835 ക്യാബിനുകളും ഒമ്പത് ഡെക്കുകളും ഉണ്ടാകും. ആകെ മുറികളുടെ പകുതിയും ഫസ്റ്റ് ക്ലാസ് ആയിരിക്കും. യഥാർത്ഥ ടൈറ്റാനിക്കിന്റെ അതേ ഡിസൈനിലെ ഇന്റീരിയറും ക്യാബിൻ ലേ ഔട്ടുമാണ് പദ്ധതിയിലുള്ളത്. പഴയ ടെെറ്രാനിക്കിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ളാസിലായിരിക്കും ടിക്കറ്റുകൾ. യാത്രക്കാരെ ഒറിജിനൽ ടൈറ്റാനിക്കിലെ യാത്രക്കാരുടേതു പോലെയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാനാണ് കമ്പനിയുടെ മറ്റൊരു പദ്ധതി.
അതേ പാത
വീണ്ടും
ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്കായിരുന്നു ടൈറ്റാനികിന്റെ ആദ്യ യാത്ര. ഇതേ പാത തന്നെയാണ് ടൈറ്റാനിക് 2-വിനും നിശ്ചയിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈനിന്റെ അഭിമാനമായിരുന്നു ആഡംബര കപ്പലായ ആർ.എം.എസ് ടൈറ്റാനിക്. 1912 ഏപ്രിൽ 10ന് 2,224 യാത്രക്കാരുമായി ടൈറ്റാനിക് കന്നിയാത്ര പുറപ്പെട്ടു. അതുവരെ നിർമ്മിക്കപ്പെട്ടവയിൽ ഏറ്റവും വലുതായിരുന്നു ടൈറ്റാനിക്. നിർഭാഗ്യവശാൽ ആദ്യയാത്രയിൽത്തന്നെ, 1912 ഏപ്രിൽ 15ന് ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലമർന്നു. 1,500-ലധികം പേർക്ക് ജീവൻ നഷ്ടമായി. സമുദ്രഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ടൈറ്റാനിക്കിന്റേത്.
വിചിത്രനായ
കോടീശ്വരൻ
ആസ്ട്രേലിയൻ ഖനന വ്യവസായിയും രാഷ്ട്രീയക്കാരനുമാണ് 69കാരനായ ക്ലൈവ് പാമർ. ആസ്തി 4.2 ബില്യൺ ഡോളർ! ആസ്ട്രേലിയിലെ അഞ്ചാമത്തെ ശതകോടീശ്വരൻ. വിമർശനങ്ങളുടെ കൂട്ടുകാരൻ കൂടിയാണ് പാമർ. അതിനു കാരണം അദ്ദേഹത്തിന്റെ വിചിത്രമായ തീരുമാനങ്ങളായിരുന്നു. അതുകൊണ്ട് വിചിത്ര ശതകോടീശ്വരൻ എന്നൊരു പേരും പാമറിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |