പാറശ്ശാല: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വണ്ടിത്തടത്ത് വൈകിട്ട് ആറായപ്പോൾ ചെറിയൊരു ആൾക്കൂട്ടമേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ റോഡ് നിറയെ ജനക്കൂട്ടം.
രാവിലെ മുതലുള്ള അനൗൺസ്‌മെന്റ് കേട്ട് വന്നവരാണ് അവർ.
''മോദിജിയുടെ പ്രിയ തോഴൻ തമിഴ്നാട് സിംഹം കുപ്പുസ്വാമി അണ്ണാമലൈ നിങ്ങളെ കാണാൻ എത്തുന്നു''- ഇതായിരുന്നു അറിയിപ്പ്.
തിരുവനന്തപുരം മണ്ഡലത്തിലെ
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ടു തേടിയുള്ള റോഡ് ഷോയ്ക്കാണ് അണ്ണാമലൈ എത്തിയത്. തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന ഗ്രാമമായതിനാൽ അണ്ണാമലൈയ്ക്കും ആരാധകരുണ്ടെന്ന് അദ്ദേഹം വന്നിറങ്ങിയപ്പോൾ തന്നെ വ്യക്തമായി.
രാത്രി 7.50ന് കാറിൽ വന്നിറങ്ങിയപ്പോൾ യുവജനങ്ങൾ വളഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം തുറന്ന വാഹനത്തിൽ കയറാൻ പത്തുമിനിട്ടോളമെടുത്തു.
അണ്ണാമലൈ വാഹനത്തിൽ കയറിയപ്പോഴും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഹസ്തദാനം നൽകാൻ കൈകൾ നീട്ടിക്കൊണ്ടിരുന്നു.ഇതിനിടയ്ക്ക് പൂമാല, പൊന്നാട എന്നിവ പ്രവർത്തകർ അണിയിക്കുന്നുണ്ടായിരുന്നു . ചെണ്ടമേളമുയർന്നു.
വഴിനീളെ ഗ്രാമത്തിലെ വീടിനു മുന്നിൽ കുടുംബാംഗങ്ങൾ കാത്ത് നിന്ന് അണ്ണാമലൈയ്ക്കു നേരെ കൈവീശി. കടന്നു പോയ ജംഗ്ഷനുകളിൽ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും. ബൈക്കുകളിൽ ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർ അനുഗമിച്ചു. പത്തുകിലോമീറ്റർ അപ്പുറത്ത് ഉദിയൻകുളങ്ങര ജംഗ്ഷനിൽ റോഡ് ഷോ അവസാനിച്ചു. വലിയൊരു ജനക്കൂട്ടം അവിടെയും അണ്ണാമലൈയെ കാത്തു നിൽപ്പുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |