പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ വിശാൽ വിലാസ്‌കർ(30), ചവാൻ സച്ചിൻ ജെയ്സിംഗ് എന്നിവരാണ് പൊലീസ് പിടിയിലായത്. കസബ പൊലീസും വാളയാർ പൊലീസും ചേർന്നും വാളയാറിൽ വെച്ചും കൂട്ടുപാതയിൽ വെച്ചുമാണ് പണവുമായി കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് ബസിൽ സഞ്ചരിക്കവെയാണ് പ്രതികളെ പിടികൂടിയത്. ബനിയന്റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് ഇവർ പണം ഒളിപ്പിച്ചിരുന്നത്.
ലഹരി സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പിടികൂടിയത്. വിശാൽ ആദ്യം കസ്റ്റഡിയിലാകുന്നത് വാളയാറിൽ നടത്തിയ പരിശോധനയിലാണ്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറിൽ നിന്നും ചവാൻ സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.അബ്ദുൾ മുനീർ എന്നിവരുടെ നിർദ്ദേശ പ്രകാരം വാളയാർ സബ്ബ് ഇൻസ്‌പെക്ടർ റെമിൻ, കസബ സബ്ബ് ഇൻസ്‌പെക്ടർ എച്ച്.ഹർഷാദ്, ഹേമംബിക നഗർ സബ്ബ് ഇൻസ്‌പെക്ടർ വിജയരാഘവൻ, സിവിൽ പൊലീസ് ഓഫീസർ രാഹുൽ, പാലക്കാട് ട്രാഫിക് എസ്.ഐ.സുരേഷ്, സിവിൽ പൊലീസ് ഓഫീസർ എളങ്കോവൻ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്‌പെക്ടർ സുനിൽകുമാർ, മുഹമ്മദ് ഷനോസ്, ഫെഫീഖ്, ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |