പയ്യന്നൂർ: പയ്യന്നൂരിൽ വോട്ടെടുപ്പിനിടയിൽ പോളിംഗ് സ്റ്റേഷനുകളിൽ ഉണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്കും സി.പി.എം.പ്രവർത്തകർക്കും പരിക്കേറ്റു.അന്നൂർ യു.പി.സ്‌കൂളിലെ 84ാമത് നമ്പർ ബൂത്തിലും കാറമേൽ എ.എൽ.പി.സ്‌കൂളിലെ 78മത് നമ്പർ ബൂത്തിലുമാണ് പോളിംഗിനിടെ ഉച്ചയോടെ സംഘർഷം ഉണ്ടായത്.
അന്നൂർ യു.പി.സ്‌കൂളിലെ സംഘർഷത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമായ നവനീത് നാരായണൻ (27), സി കെ.വിനോദ് കുമാർ (50) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ പ്രിയദർശിനി ആശുപത്രിയിലും പരിക്കേറ്റ എൽ.ഡി.എഫ് പ്രവർത്തകരായ കെ.വി.ലാലു (39), ടി.വി.നിതുൽ (39) എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൂത്തിനകത്ത് ഏജന്റുമാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്.ഒരു സംഘം എൽ.ഡി.എഫ്. പ്രവർത്തകർ ബൂത്തിൽക്കയറി അക്രമം നടത്തുകയായിരുന്നുവെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
കാറമേൽ എ.എൽ.പി. സ്‌കൂളിൽ യു.ഡി.എഫ് ബൂത്ത് ഏജന്റ് വി.വി.രഞ്ജിത്തിനും (42) ഒരു സംഘത്തിന്റെ മർദ്ദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി എ.പി.നാരായണന്റെ മകനാണ് രഞ്ജിത്ത്.
അന്നൂർ 85മത് ബൂത്തിൽ വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ച് കള്ള വോട്ടിന് ശ്രമം നടത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്. ബൂത്ത് ഏജന്റ് എ.രൂപേഷ് , പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.കരിവെള്ളൂർ പെരളം പഞ്ചായത്ത് പുത്തൂർ ബൂത്ത് യു.ഡി.എഫ് ഏജന്റും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി.ശശിധരന്റെ ബുള്ളറ്റ് ബൈക്ക് ഒരു സംഘം നശിപ്പിച്ചതായും പരാതിയുയർന്നു.
പയ്യന്നൂരിൽ സംഘർഷമുണ്ടായതറിഞ്ഞ് യു.ഡി.എഫ്. കാസർകോട് മണ്ഡലം സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ ബൂത്തുകളിലെത്തി.
അതേ സമയം കാറമേൽ യു.പി. സ്‌കൂളിൽ തെരഞ്ഞെടുപ്പിനിടെ യു.ഡി.എഫ്. പ്രവർത്തകർ സംഘം ചേർന്ന് അക്രമമഴിച്ചുവിട്ടതായി എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.വോട്ടെടുപ്പിനിടെ എൽ.ഡി.എഫ്. ബൂത്ത് ഏജന്റിനെ ഒരു സംഘം യു.ഡി.എഫ് പ്രവർത്തകർ മർദ്ദിച്ചതായും ഇത് ചോദ്യം ചെയ്ത പ്രവർത്തകരെ അക്രമിച്ചതായും എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. എൽ.ഡി.എഫ്. ഏജന്റ് റിട്ടേണിംഗ് ഓഫീസർക്ക് ഇതുസംബന്ധിച്ച് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |