തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് 4 ശതമാനം ക്ഷാമബത്ത വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. 2024 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. ഇതോടെ ഇവരുടെ ക്ഷാമബത്ത 46ൽ നിന്ന് 50 ശതമാനമായി.
കേന്ദ്ര സർക്കാർ മാർച്ചിൽ പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സർക്കാരിന്റെയും നടപടി. ക്ഷാമബത്ത 50 ശതമാനമായതോടെ ഉദ്യോഗസ്ഥരുടെ വീട്ടുവാടക ബത്തയും ഉയരും. വൈ കാറ്റഗറിയിൽ ഉൾപ്പെട്ട കേരളത്തിൽ 18 ശതമാനം ലഭിക്കുന്ന വീട്ടുവാടക ബത്ത 20 ശതമാനമായിട്ടാകും വർദ്ധിക്കുക.
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു അനുവദിക്കുന്നത് സംബന്ധിച്ച് ഏപ്രിൽ ഒന്നിന് ഉത്തരവ് പുറത്തിറക്കേണ്ടതായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ധനവകുപ്പ് ഫയൽ മടക്കിയിരുന്നു. എന്നാൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടം തടസമായില്ല. ജീവനക്കാർക്ക് 2021 ജൂലായ് മുതൽ ലഭിക്കേണ്ട 19 ശതമാനം ക്ഷാമബത്തയും കുടിശികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |