കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ പുറംകടലിൽ നിന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയ ഇറാൻ മത്സ്യബന്ധന ബോട്ടും തമിഴ്നാട് സ്വദേശികളായ ആറ് തൊഴിലാളികളെയും കൊച്ചിയിൽ എത്തിച്ചു. ഇവരെ കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു.
രാമനാഥപുരം ജില്ലക്കാരായ കവിഷ്‌കുമാർ, നിത്യദയാൽ, മുനീശ്വരൻ, മരിയ ടെനിൽ, അരുൺ തോയാലൻ, രാജേന്ദ്രൻ എന്നിവരെ കോസ്റ്റൽ പൊലീസിന് കൈമാറി. വില്ലിംഗ്ടൺ ഐലൻഡിലെ സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള തൊഴിലാളികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇറാൻ സ്വദേശി സയ്യദ് സൗദ് അൻസാരിയുടേതാണ് ബോട്ട്. പരിശോധനയിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് വ്യക്തമായതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 26നാണ് മത്സ്യബന്ധന തൊഴിലിനായി കന്യാകുമാരി ജില്ലക്കാരായ ആറുപേരും ഇറാനിൽ എത്തിയത്. സ്‌പോൺസറായ അൻസാരിയുടെ പീഡനം സഹിക്കാൻ വയ്യാതെയാണ് ബോട്ടുമായി നാട്ടിലേക്ക് വന്നതെന്ന് തൊഴിലാളികൾ മൊഴി നൽകി. പാസ്‌പോർട്ടുകൾ പിടിച്ചുവച്ചു. വേതനമോ അടിസ്ഥാന സൗകര്യങ്ങളോ നൽകിയിരുന്നില്ല. സഹികെട്ട് ബോട്ടിൽ രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
രാജ്യാതിർത്തി ലംഘിച്ച് ഇറാൻ ബോട്ട് ബേപ്പൂരിന് പുറംകടലിൽ 20 നോട്ടിക്കൽ മൈൽ ദൂരെ കണ്ടതോടെയാണ് കോസ്റ്റ് ഗാർഡിന്റെ അഭിനവ് കപ്പലും ഹെലികോപ്ടറും വളഞ്ഞ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ കൊച്ചിയിൽ എത്തിച്ചത്. കോടതി നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |