തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള വിദേശയാത്ര വിവാദമാക്കി കോൺഗ്രസും ബി.ജെ.പിയും. വിദേശത്ത് പോകുന്ന മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചിലവും ഉന്നയിച്ചാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. യാത്രയിൽ ചട്ടലംഘനമില്ലെന്നും പാർട്ടിയും സർക്കാരും അറിഞ്ഞാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ വിശദീകരിക്കുന്നു.
16 ദിവസത്തെ വിദേശയാത്ര സംബന്ധിച്ച് അറിയിപ്പുകളില്ലാത്തത് ദൂരൂഹമാണെന്നാണ് പ്രതിപക്ഷ വാദം. യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായി വി. മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചുമതലയും ആർക്കും കൈമാറാത്തതെന്തെന്ന ചോദ്യവും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉഷ്ണതരംഗവും ജനങ്ങളെ വലയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉല്ലാസയാത്രയെന്നും വിമർശനമുയരുന്നു. പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് മുങ്ങിയെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ട് തേടുമ്പോൾ മുതിർന്ന പി.ബി അംഗവും രാജ്യത്തെ ഏക ഇടത് മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിദേശത്ത് അവധിയാഘോഷിക്കാൻ പോയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ആരോപണങ്ങളെല്ലാം ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ തള്ളി. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്‌പോൺസർ ആരെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ല. പത്രമാധ്യമങ്ങളിലെ പ്രധാനികൾക്ക് എല്ലാം അറിയാം. കേന്ദ്രത്തിനും സി.പി.എമ്മിനും അറിയാം. ചില മാധ്യമപ്രവർത്തകർ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. ഇതിൽ ചട്ടലംഘനമില്ല. നടപടിക്രമങ്ങൾ പാലിച്ചേ അദ്ദേഹം പോകാറുള്ളൂ. അരുതാത്തതൊന്നും മുഖ്യമന്ത്രി ചെയ്യില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആരൊക്കെ എവിടെല്ലാം പോകണം, എവിടെയൊക്കെ പ്രസംഗിക്കണമെന്ന് തങ്ങൾ തീരുമാനിക്കും. ദേശീയ നേതാക്കൾ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി നീറോ ചക്രവർത്തി ആണോ എന്ന് വി. മുരളീധരൻ
കൊടുംചൂടിൽ സംസ്ഥാനത്ത് ജനം വീണു മരിക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷമാക്കുകയാണെന്നും നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന സമീപനമാണിതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും 19 ദിവസത്തെ വിദേശയാത്രയുടെ സ്പോൺസർ ആരെന്നും ചെലവ് എത്രയെന്നും വെളിപ്പെടുത്തണം. ഇക്കാര്യം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെങ്കിലും പറയണം. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നും വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സർക്കാരിന്റെ തലവൻ ആഢംബരയാത്ര നടത്തുന്നതിൽ സി.പി.എം ജനറൽ സെക്രട്ടറി നിലപാട് പറയണം. വി.ഡി.സതീശന്റെ ഈ വിഷയത്തിലെ മൗനത്തെക്കുറിച്ച് ഒന്നും പറയാനില്ല. താനൂർ ബോട്ടപകടത്തിൽ ജീവൻപൊലിഞ്ഞ11 പേർക്ക് അപകടം നടന്ന് ഒരുവർഷമാകുമ്പോഴും നഷ്ടപരിഹാരം നൽകിയിട്ടില്ല. വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ അവസ്ഥ ജനം കണ്ടതാണ്. ഇതിനൊന്നും മറുപടി നൽകാതെയാണ് ടൂറിസം മന്ത്രിയുടെ യാത്രയെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |