തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാരീതിയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഷയത്തിനും മിനിമം മാർക്കു ലഭിക്കുന്ന വിദ്യാർത്ഥിക്കു മാത്രമേ ഉപരിപഠന യോഗ്യത ലഭ്യമാകൂ. 40 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ മിനിമം 12 മാർക്കു വേണം. 80 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ 24 മാർക്കായിരിക്കും മിനിമം.
30 ശതമാനം മാർക്കു ലഭിച്ചാൽ കുട്ടി പാസാവുന്നതാണ് നിലവിലെ രീതി. 20 മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെയും 10 മാർക്ക് എഴുത്തു പരീക്ഷയിലൂടെയും നേടിയാൽ മതി. ഇനി മുതൽ 20 മാർക്ക് നിരന്തര മൂല്യനിർണയത്തിലൂടെ നേടിയാലും എഴുത്തു പരീക്ഷയിൽ 12 മാർക്കു ലഭിച്ചാൽ മാത്രമേ വിജയിക്കാനാവൂ.
പരീക്ഷാരീതിയിലെ മാറ്റം ചർച്ചചെയ്യാൻ വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ളേവ് നടത്തും. അതിൽ ഉരുത്തിരിയുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. ഒൻപതാം ക്ളാസ് വരെയുള്ള ഓൾ പാസ് സമ്പ്രദായം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |