കോഴിക്കോട്: സ്‌കൂളിനായി പോരാടി സ്‌കൂളിനൊപ്പം വളർന്ന് ലോക ശ്രദ്ധനേടിയ ആസിം വെള്ളിമണ്ണ ശാരീരിക പരിമിതികൾ മറികടന്ന് എസ്.എസ്.എൽ.സിയിലും മിന്നും ജയം നേടി. അഞ്ച് എ പ്ലസിന്റെ തിളക്കം. ആസിമിന് ജന്മനാ ഇരു കൈകളുമില്ല. വലതുകാലിന് ബലക്ഷയമുണ്ട്. ആത്മവിശ്വാസത്താൽ അതിനെയെല്ലാം അതിജീവിച്ചു.
"ആദ്യമായി സ്രഷ്ടാവിന് സ്തുതി... അൽഹംദു ലില്ലാഹ്....". പിന്നെ തന്നെ ചേർത്ത് നിറുത്തിയ ഉപ്പയ്ക്കും ഉമ്മയ്ക്കും അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കമെല്ലാം നന്ദി.
അഞ്ച് എ പ്ലസ്, ഒരു എ ഗ്രേഡ്, ഒരു ബി പ്ലസ്, രണ്ട് ബി, ഒരു സി എന്നിങ്ങനെയാണ് ആസിമിന് ലഭിച്ചത്. കോഴിക്കോട് എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്.
കുട്ടികളുടെ നോബൽ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് അവാർഡ് 2021ൽ ഫൈനലിസ്റ്റാണ്. പാര സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മൂന്ന് സ്വർണം നേടി. ഉജ്ജ്വല ബാല്യം അവാർഡ്, ചൈൽഡ് അച്ചീവർ അവാർഡ് എന്നിവയെല്ലാം സ്വന്തമാക്കി. ഖത്തറിലെ ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആസിമിന് അവസരം ലഭിച്ചിരുന്നു.
ഒന്നാം ക്ലാസ് മുതൽ പഠിച്ച വെളിമണ്ണ യു.പി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താൻ നിയമപോരാട്ടം നടത്തിയാണ് ആസിം ശ്രദ്ധ നേടിയത്. സ്‌കൂളിൽ യു.പി ക്ലാസുകൾ തുടങ്ങാൻ കാലുകൾ കൊണ്ട് സർക്കാരിന് കത്തെഴുതിയാണ് അംഗീകാരം നേടിയെടുത്തത്.
ഹൈസ്‌കൂളാക്കാനുള്ള ആസിമിന്റെ പോരാട്ടം ഇപ്പോൾ സുപ്രീം കോടതിയിലാണ്.
അസിമിന് 18 വയസുണ്ട്. ഇത്തവണ വോട്ടും ചെയ്തു. മൂക്കുകൊണ്ടാണ് ഇ.വി.എം മെഷീൻ അമർത്തിയത്. സ്കൂളിൽ പോവാനുള്ള ബുദ്ധിമുട്ടും കൊവിഡും കാരണമാണ് പത്താംക്ലാസ് 18 വയസുവരെ നീണ്ടത്. വെള്ളിമണ്ണ സ്വദേശി മുഹമ്മദ് ഷഹീദിന്റെയും ജംഷീനയുടെയും മകനാണ് .
ഇനി പാരീസ് ഒളിപിക്സ്
ഈ വർഷം നടക്കുന്ന പാരീസ് ഒളിപിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി,പാരാ സ്വിമ്മിംഗിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം. വേൾഡ് പാരാ സ്വിമ്മിംഗ് അസോസിയേഷനിൽ നിന്ന് ലൈസൻസ് നേടാനുള്ള ശ്രമത്തിലാത്. അത് ലഭിച്ചാൽ മത്സരിക്കാനാവും. പോയി വരാനുള്ള സ്‌പോൺസർഷിപ്പും കണ്ടെത്തണം. വിധിയുണ്ടെങ്കിൽ പാരീസ് പാരാ ഒളിമ്പിക്സിൽ എന്നേയും കാണാം - ആസിം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |