തിരുവനന്തപുരം:സർക്കാർ സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാനുള്ള വ്യവസ്ഥകളിൽ മാറ്റം പറ്റില്ലെന്ന് സർവീസ് സംഘടനകൾ.
ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളിൽ സർക്കാരുമായി നടത്തുന്ന ചർച്ചയിൽ ഈ നിലപാട് വ്യക്തമാക്കും.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിർദ്ദേശങ്ങളെ ഭരണ-പ്രതിപക്ഷ ഭേദമന്യേ ജീവനക്കാരുടെ സംഘടനകൾ എതിർക്കുകയാണ്.
ജീവനക്കാരൻ മരിക്കുമ്പോൾ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥയോടാണ് കടുത്ത എതിർപ്പ് . 13 വയസിൽ താഴെയാണെങ്കിൽ സമാശ്വാസ ധനം നൽകിയാൽ മതിയെന്നാണ് കരടിലെ നിർദേശം. ഉദ്യോഗസ്ഥന്റെ തസ്തികയുടെയും സർവീസിന്റെയും അടിസ്ഥാനത്തിൽ 17 ലക്ഷം മുതൽ 25 ലക്ഷം വരെ ശുപാർശ ചെയ്തിട്ടുണ്ട് .
നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ളാസ് മൂന്ന്, നാല്, സാങ്കേതിക വിഭാഗം ,യൂണിഫോം തസ്തിക ഉൾപ്പെടെ എൻട്രി കേഡർ തസ്തികകളുടെയും നിശ്ചിത ശതമാനം ആശ്രിത നിയമനത്തിന് മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പതിനാറാമത്തെ ഒഴിവ് ഇവർക്കായി മാറ്റവയ്ക്കാനും കരടിൽ പറയുന്നു. എന്നാൽ, നിശ്ചിത ടേൺ വേണ്ടെന്നും ഒരുമിച്ച് ഒഴിവ് കണക്കാക്കുന്ന രീതി തുടരണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. നിയമനാധികാരം ഡിപ്പാർട്ട് മെന്റുകൾക്കെന്ന രീതി തുടരണം. വരുമാന പരിധി (നിലവിൽ എട്ട് ലക്ഷം) ഉയർത്തണമെന്നതാണ് മറ്റൊരു ആവശ്യം.
`ആശ്രിത നിയമനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമം. പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല.'
-ഇർഷാദ് എം.എസ്,
പ്രസിഡന്റ്, കേരള സെക്രട്ടേറിയറ്റ്
അസാേ സയേഷൻ
`വരുമാന പരിധിയും പ്രായപരിധിയും ഏർപ്പെടുത്തരുത്.'
-പി.ഹണി,
പ്രസിഡന്റ്, സെക്രട്ടേറിയറ്റ്
എംപ്ളോയിസ് അസോസിയേഷൻ
`നിയമനവ്യവസ്ഥകളിൽ വെള്ളം ചേർക്കരുത്. സാമ്പത്തിക പരിധി മാനദണ്ഡമാവരുത്.'
-ചവറ ജയകുമാർ
പ്രസിഡന്റ് ,
എൻ.ജി.ഒ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |