SignIn
Kerala Kaumudi Online
Sunday, 26 May 2024 11.49 PM IST

കിടപ്പിലായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച മകനെതിരെ കേസ്

u
ഷൺമുഖൻ

തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ എരൂർ വടക്കേ വൈമീതിയിലെ വാടകവീട്ടിൽ ഉപേക്ഷിച്ചു മുങ്ങിയ മകനെതിരെ കേസെടുത്തു.

അടിമാലി കൂട്ടക്കല്ലിൽ വീട്ടിൽ കെ.കെ. ഷൺമുഖനെ (72) തനിച്ചാക്കി വ്യാഴാഴ്ച വൈകിട്ടാണ് മകൻ അജിത്തും ഭാര്യയും രണ്ടു മക്കളും വീട്ടുസാമഗ്രികളെല്ലാം ലോറിയിൽ കയറ്റി സ്ഥലംവിട്ടത്. അയൽക്കാർ വെള്ളിയാഴ്ച രാത്രി ഷൺമുഖന് ഭക്ഷണം നൽകി. യൂറിൻ ബാഗ് മാറ്റിവച്ചു. ഇന്നലെയും മകൻ എത്താതായതോടെ വീട്ടുടമ വെണ്ണല തിരുവാതിരയിൽ സുനിലിനെയും പൊലീസിനെയും അവർ വിവരമറിയിച്ചു. ഫോണിൽ ബന്ധപ്പെട്ടവരോട് വേളാങ്കണ്ണിയിലാണെന്നാണ് അജിത്ത് പറഞ്ഞത്.

കഴിഞ്ഞ ജൂലായിലാണ് ഷൺമുഖനും മകന്റെ കുടുംബവും ഇവിടെ താമസം തുടങ്ങിയത്. പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഷൺമുഖനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്കു മാറ്റി. അജിത്തിനെതിരെ നഗരസഭ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാറിന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. ഷണ്മുഖന്റെ രണ്ടു പെൺമക്കളും അനുജനും ആശുപത്രിയിലെത്തി. രാത്രി തന്നെ ഷണ്മുഖനെ അടിമാലിയിലെ അനുജന്റെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് തന്റെ തൃശൂരിലെ വീട്ടിലേക്കു കൊണ്ടുപോകുമെന്ന് മൂത്തമകൾ പറഞ്ഞു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു.

സഹോദരിമാരെയും അകറ്റി

രണ്ടര വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്നാണ് ഷണ്മുഖൻ കിടപ്പിലായത്. 30 വർഷം മുമ്പ് ഭാര്യ മരിച്ച ശേഷം മൂത്ത രണ്ടു പെൺമക്കളെയും ഇളയവനായ അജിത്തിനെയും കൂട്ടി എറണാകുളത്തെത്തി ബിൽഡിംഗ് കരാറുകാരനായി പ്രവർത്തിക്കുകയായിരുന്നു. പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയാണ് വിവാഹം ചെയ്തയച്ചത്. ഇരുവരെയും അജിത്ത് വീട്ടിൽ കയറ്റാറുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെയാണ് അച്ഛനെ കാണാനെത്തിയിരുന്നത്. പക്ഷാഘാതം വന്നപ്പോൾ ചികിത്സയ്ക്കായി 14 ലക്ഷത്തോളം രൂപ ചെലവാക്കിയതും പെൺമക്കളാണ്. അജിത്ത് ടെമ്പോട്രാവലർ ഡ്രൈവറാണ്. ഷണ്മുഖന് അടിമാലിയിൽ അരയേക്കർ ഭൂമിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FATHER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.