തിരുവനന്തപുരത്തെ ജില്ലാ കളക്ടർ, അദ്ദേഹത്തിന്റെ കുഴിനഖ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി ഡോക്ടറെ ക്യാംപ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിനെച്ചൊല്ലി വിവാദം കൊഴുക്കുകയാണല്ലോ. ജില്ലയുടെ അധികാരിയാണ് കളക്ടർ എന്നത് ശരിതന്നെ. അതേസമയം, അപകട സാഹചര്യത്തിലോ അതീവ ഗുരുതര സാഹചര്യത്തിലോ അല്ലാതെ, സർക്കാർ ആശുപത്രിയിൽ സാധാരണക്കാരായ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഒരു ഡോക്ടറെ അതിനിടയിൽ നിന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി കുഴിനഖത്തിന് ചികിത്സ തേടിയ നടപടിയിൽ സാമാന്യ മര്യാദയോ ഔചിത്യമോ ഉള്ളതായി തോന്നുന്നില്ല.
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക്, അവർ ആവശ്യപ്പെടുന്ന ഏതു ഘട്ടത്തിലും ഇത്തരത്തിൽ ശീഘ്രചികിത്സ നല്കിക്കൊള്ളണമെന്ന് അവരുടെ അഖിലേന്ത്യാ സർവീസ് ചട്ടങ്ങളിൽ പറയുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ. സാധാരണ ജനം ഇത്തരം അധികാരികളുടെ പ്രവൃത്തികളെയും പെരുമാറ്റത്തെയും വിലയിരുത്തുന്നത് എന്തായാലും ചട്ടമോ നിയമപരമായ അവകാശമോ ഒന്നും നോക്കിയിട്ടില്ല. മന്ത്രിമാർക്കും എം.എൽ.എമാർക്കും പുസ്തകങ്ങൾ വാങ്ങാനും, അതു വായിക്കാൻ കണ്ണട വാങ്ങാനും വർഷാവർഷം പ്രത്യേക അലവൻസ് ഉണ്ട്. അത് അവർക്കുള്ള ചട്ടപ്രകാരമുള്ള ആനുകൂല്യവും അവകാശവും ആണുതാനും. പക്ഷേ, പാവപ്പെട്ടരെ സംബന്ധിച്ച് അത് അനാവശ്യ ആനുകൂല്യങ്ങളുടെ ഗണത്തിലേ വരൂ.
ചട്ടവും അവകാശവും എന്തുമാകട്ടെ, പൊതുസമൂഹത്തിൽ ചില സാമാന്യ മര്യാദകളും ഔചിത്യപൂർവകമായ പെരുമാറ്റ മര്യാദകളുമുണ്ട്. ജനാധിപത്യത്തിൽ ജനം തന്നെയാണ് പരമാധികാരി. അവരെ അവഗണിച്ചുകൊണ്ടോ മാറ്റിനിറുത്തിക്കൊണ്ടോ ഉള്ള ഏതു നടപടിയും ജനാധിപത്യവിരുദ്ധം തന്നെയാണ്. പ്രത്യേകിച്ച്, അത്തരം മാറ്റിനിറുത്തൽ ഒരു ഭരണാധികാരിക്കു വേണ്ടിയാകുമ്പോൾ. മാത്രമല്ല, ഇതിൽ തൊഴിൽപരമായ അന്തസിന്റെ ഒരു വിഷയവുമുണ്ട്. ഡോക്ടർമാരുടെ തൊഴിൽപരമായ അന്തസിനെ ഹനിക്കുന്നതാണ് ഉദ്യോഗസ്ഥപ്രമുഖരുടെ ഇത്തരം നടപടികൾ. അതുകൊണ്ടുതന്നെയാണ് ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തെ ഗൗരവമായി കാണുന്നതും പ്രക്ഷോഭത്തിനും മറ്റും ഒരുങ്ങുന്നതും. ചില അവസരങ്ങളിലെങ്കിലും ഔചിത്യമെന്നത് മറ്റു പലതിനെക്കാൾ മുകളിലാണെന്ന് എല്ലാവരും മനസിലാക്കണം.
അഡ്വ. കെ. പീതാംബരൻ
കെടാമംഗലം
സോളാറിനോട്
ഇഷ്ടക്കേട്!
വേനൽമഴ തുടങ്ങുകയും, കടുത്ത ചൂടിന് അല്പം ശമനമുണ്ടാവുകയും ചെയ്തതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. പലേടത്തും ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്നും കേൾക്കുന്നു. അതേസമയം, വൈദ്യുതി ബില്ലിനെ പേടിച്ച് സോളാർ വൈദ്യുതിയെ ആശ്രയിച്ച പലർക്കും നെറ്ര് മീറ്റർ, വില വ്യത്യാസം എന്നൊക്കെ പറഞ്ഞ് കെ.എസ്.ഇ.ബി ഷോക്ക് ഏല്പിക്കുന്നതിന്റെ വാർത്തകളും വരുന്നുണ്ട്. പരമ്പരാഗത ഊർജ്ജത്തെ ആശ്രയിച്ച് ഇനി അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം. സൗരോർജ്ജം പോലെയുള്ള പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനെ തുരങ്കംവയ്ക്കുന്നവരുടേത് മറ്റെന്തോ രഹസ്യ അജൻഡയാണ്. അതേക്കുറിച്ച് അന്വേഷിക്കണം.
ആർ.പി. രമാദേവി
കാവശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |