തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രെെവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് (എംവിഡി). മുട്ടത്തറയിൽ ഇന്ന് മൂന്നു പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. ഒരാൾ കാർ ടെസ്റ്റിനും രണ്ടുപേർ ഇരുചക്ര വാഹന ടെസ്റ്റിനുമാണ് എത്തിയത്. എത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടന്നു.
കാറിൽ മക്കളുമായി എത്തിയ ഓൾ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഗസറ്റ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് വിനോദിനെ സ്കൂൾ ഉടമകൾ തടഞ്ഞിരുന്നു. പൊലീസാണ് പ്രതിഷേധക്കാരെ തള്ളിമാറ്റി ഇവരെ അകത്തേക്ക് കടത്തിവിട്ടത്. ടെസ്റ്റിനെത്തിയ മൂന്നുപേരും പരാജയപ്പെട്ടു. ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടർന്ന് സ്കൂൾ ഉടമകൾ കയ്യടിക്കുകയും കൂവുകയും ചെയ്തു.
പിന്നാലെ വാഹനത്തിന് മുന്നിൽ നിന്ന് സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അശാസ്ത്രീയമായ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് എ എസ് വിനോദ് വലിയ തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി. ഇതിനിടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |