മൂവാറ്റുപുഴ: എട്ടുപേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ‌്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ നഗരസഭാ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്‌ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ പ്രദേശത്തെ തെരുവ് നായകൾക്ക് വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേക സംഘം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമണത്തിന് ശേഷം നഗരസഭാ വളപ്പിൽ ഇരുമ്പുകൂട്ടിൽ പൂട്ടിയിട്ടിരുന്ന നായയാണ് ഞായറാഴ്ച ഉച്ചയോടെ ചത്തത്. വ്യാഴാഴ്ചയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലായി നായയുടെ ആക്രമണമുണ്ടായത്. നായ ആടിനെയും പശുവിനെയും ആക്രമിച്ചിരുന്നു.
വഴിയാത്രക്കാരും കുട്ടികളുമാണ് ആക്രമണത്തിനിരയായത്. ഇവർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. കോട്ടയത്ത് നിന്നെത്തിയ ഡി .ജയകുമാറിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി ഇരുമ്പ് കൂട്ടിൽ തളച്ചതിന് ശേഷം പത്ത് ദിവസത്തേയ്ക്ക് നിരീക്ഷണത്തിനായാണ് നഗരസഭാ വളപ്പിൽ സൂക്ഷിച്ചത്. നായയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |