തിരുവനന്തപുരം: ചില കമ്പനികളുടെ മദ്യം വിൽക്കാൻ കൺസ്യൂമർഫെഡ്, ബെവ്കോ ചില്ലറവില്പനശാലകളിലെ ജീവനക്കാർക്ക് നൽകാൻ കൊണ്ടുവന്ന കമ്മീഷൻ മദ്യ കമ്പനി ഏജന്റിൽ നിന്ന് വിജിലൻസ് പിടികൂടി. പാലക്കാട് ജില്ലയിലെ വില്പനശാലയിൽ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്.
മുണ്ടൂർ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ പരിശോധന നടത്തിയപ്പോൾ മദ്യ കമ്പനിയുടെ ഏജന്റ്, കഴിഞ്ഞ മാസം വിറ്റ വകയിലുള്ള കമ്മിഷൻ തുകയായ 8,000 രൂപ സെയിൽസ്മാന് കൈമാറുകയായിരുന്നു. പ്രീമിയം കൗണ്ടറിലെ മേശയ്ക്ക് താഴെ കടലാസ് ചുരുളുകളിൽ വിവിധ കമ്പനികൾ നൽകിയ നിലയിൽ 15,180 രൂപയും വിജിലൻസ് കണ്ടെടുത്തു. തുടർന്ന് മദ്യ കമ്പനി ഏജന്റുമാർ വന്ന വാഹനം പരിശോധിച്ചപ്പോൾ 43 ബ്രൗൺ കവറുകളിലായി പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട് ലെറ്റുകളുടെ പേര്, കമ്മീഷൻ തുക എന്നിവ രേഖപ്പെടുത്തിയ 1,78,340/ രൂപയും പിടികൂടി. ആകെ 2,01,520 രൂപയാണ് പിടിച്ചെടുത്തത്. കേരളത്തിലെ ബെവ്കോ ഔട്ട് ലെറ്റുകൾ വഴിയും, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ വഴിയും ചില ജീവനക്കാർ സർക്കാർ മദ്യം വിൽപ്പന നടത്താൻ മടി കാണിക്കുന്നതായും സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം കമ്മിഷൻ വാങ്ങി ഔട്ട് ലെറ്റുകളിൽ പ്രദർശിപ്പിച്ച് കൂടുതൽ വിൽപ്പന നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി സി.എംദേവദാസിനെ കൂടാതെ ഇൻസ്പെക്ടറായ ബിൻസ് ജോസഫ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉവൈസ്, സുബാഷ്, രാകേഷ്, രഞ്ജിത് സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ജിഥിൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |