കോഴിക്കോട്: പന്തീരാങ്കാവിൽ ഭർത്താവ് മർദ്ദിച്ചെന്ന നവവധുവിന്റെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകൻ രാഹുൽ യുവതിയെ മർദ്ദിച്ചെന്നും എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല മർദ്ദിച്ചതെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയതെന്ന് അവർ വ്യക്തമാക്കി.
'അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന ശേഷം കുടുംബത്തിലെ മറ്റുള്ളവരുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. പടികയറാൻ വയ്യാത്തതിനാൽ ഞാൻ മുകളിലേക്ക് പോകാറില്ല. മർദ്ദനം നടക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്നലെ വെെകിട്ട് മൂന്ന് മണിവരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നു', ഉഷ പറഞ്ഞു.
അതേസമയം, ഒളിവിൽപ്പോയ ഭർത്താവ് രാഹുലിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാൾക്കെതിരെ വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ മർദ്ദിച്ചത്. രാഹുൽ കോട്ടയത്തുകാരനാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് നാലോ അഞ്ചോ വർഷമേ ആയിട്ടുള്ളൂ.
ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. പന്തീരാങ്കാവ് പൊലീസ് തുടക്കത്തിൽ കേസെടുക്കാൻ വിമുഖത കാണിച്ചതായും ഒത്തുതീർപ്പിന് നിർബന്ധിച്ചതായും പെൺകുട്ടിയുടെ പിതാവ് മുൻപ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |