അഹമ്മദാബാദ്: ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന് കാര്യമായ നാശനഷ്ടങ്ങളുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
മഹേഷ് എന്നയാൾ പതിനഞ്ചുമാസം മുമ്പ് ഒരുലക്ഷം രൂപയ്ക്കടുത്ത് നൽകി വാങ്ങിയ പുതിയ സ്കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. മഹേഷിന്റെ മകൾ സ്കൂട്ടറിൽ നിന്ന് ബാറ്ററി ഇളക്കിയെടുത്തശേഷം വീട്ടിനുള്ളിൽ വച്ച് ചാർജുചെയ്യുമ്പോഴായിരുന്നു പൊട്ടിത്തെറി. ചാർജുചെയ്യാൻ തുടങ്ങി അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ സ്ഫോടനമുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ഉഗ്ര സ്ഫോടനമാണ് ഉണ്ടായെന്ന് സമീപവാസികളും പറയുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വീട്ടിലെ തീ അണച്ചത്. അപ്പോഴേക്കും വീടിന്റെ കുറച്ചുഭാഗം കത്തിനശിച്ചിരുന്നു. എങ്ങനെ സ്ഫോടനമുണ്ടായെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. സ്കൂട്ടർ ഓടിച്ചുകൊണ്ടിരുന്നപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായെങ്കിൽ ജീവഹാനി ഉണ്ടാകുമായിരുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
രണ്ടുവർഷം മുമ്പ് മുംബയിലെ വസായിൽ വീട്ടിൽ ചാർജു ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് ഏഴുവയസുകാരൻ മരിച്ചിരുന്നു. സാബിർ അൻസാരി എന്ന കുട്ടിക്കായിരുന്നു ജീവൻ നഷ്ടമായത്. ഇലക്‌ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യാനായി സ്വീകരണമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടി. സ്‌ഫോടനശബ്ദം കേട്ട് സ്വീകരണമുറിയിലേക്ക് ഓടിയെത്തിയവർ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുത്തശ്ശിക്കും പരിക്കേറ്റു.സ്‌ഫോടനത്തിൽ വീട് ഭാഗികമായി തകരുകയും ചെയ്തു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |