കോലഞ്ചേരി: പച്ചക്കറികൾക്കും മീനിനും ഇറച്ചിക്കുമൊക്കെ വില കുത്തനെ ഉയർന്നതോടെ താളം തെറ്റിയിരിക്കുകയാണ് മിക്കവരുടെയും കുടുംബ ബഡ്‌ജറ്റ്. അടുക്കളയിലെ പ്രധാന പച്ചക്കറികളിൽ ഒന്നായ ബീൻസ് വില ഡബിൾ സെഞ്ച്വറി പിന്നിട്ടിരിക്കുകയാണ്. പയറും ക്യാരറ്റും സെഞ്ച്വറിയുമായി തൊട്ടുപിന്നിലുണ്ട്. ബീൻസിന് രണ്ട് ദിവസമായി തുടങ്ങിയ വിലക്കയറ്റം ഇന്നലെ ചില്ലറവില്പന 200 ലെത്തി. വില ഇനിയും കുതിക്കുമെന്നാണ് സൂചന. പയറും ക്യാരറ്റും 100 കടന്ന് മുന്നേറ്റത്തിലാണ്. ബീൻസ് വില ഇത്ര കണ്ട് ഉയരുന്നത് ആദ്യമാണെന്ന് വ്യാപാരികൾ പറയുന്നു. മൊത്തവ്യാപാരികൾക്ക് ആവശ്യത്തിനുള്ള ബീൻസ് ലഭിക്കുന്നില്ല.
വില്ലനായത് കാലാവസ്ഥമാറ്റം
വിളവെടുപ്പ് കാര്യമായി നടക്കുന്നില്ലെന്നും കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചെന്നുമാണ് മൊത്തവ്യാപാരികൾ പറയുന്നത്. ഹൊസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ ബീൻസ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീൻസുണ്ട്. വിലക്കയറ്റം ഹോട്ടലുകളെയാണ് കാര്യമായി ബാധിച്ചത്.
ചൈനീസ് ഭക്ഷണങ്ങളിലും ഫ്രൈഡ് റൈസുകളിലും ബീൻസും ക്യാരറ്റും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. കോയമ്പത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആർ മാർക്കറ്റുവഴിയാണ് സംസ്ഥാനത്തേയ്ക്ക് കൂടുതൽ പച്ചക്കറികളും എത്തുന്നത്. തിങ്കളാഴ്ച നടന്ന വില്പനയ്ക്ക് മൂന്ന് ലോഡ് ബീൻസാണ് ആകെ എത്തിയത്. അതുകൊണ്ടുതന്നെ പലർക്കും ലഭിച്ചിട്ടില്ല. ചെറുകിട വില്പനക്കാരിലേയ്ക്കെത്തി വിപണിയിൽ എത്തുമ്പോൾ വില ഇത്ര കണ്ട് ഉയരാനുണ്ടായ കാരണമിതാണെന്ന് പെരുമ്പാവൂർ മേഖലയിലെ മൊത്തവ്യാപാരിയായ കെ.എം. പരീക്കുട്ടി പറഞ്ഞു.
നിസാരക്കാരനല്ല ബീൻസ്
ഇരുമ്പ്, കാൽസ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്‌ഫറസ് തുടങ്ങിയവും ധാരാളം ഫൈബറും അടങ്ങിയ ബീൻസ് അത്ര നിസാരക്കാരനല്ല എന്നതാണ് കറികളിൽ വീട്ടമ്മമാർ ബീൻസിനെ കാര്യമായി ഉൾപ്പെടുത്താനുള്ള കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |