തിരുവനന്തപുരം: ഗുണ്ടകളെയും അവരെ പോറ്റുന്ന ലഹരി മാഫിയയെയും അമർച്ച ചെയ്യാൻ സംസ്ഥാനമാകെ പൊലീസിന്റെ ഓപ്പറേഷൻ. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആറു മുതൽ ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ ഡി-ഹണ്ട് എന്നീ പേരുകളിൽ തുടങ്ങിയ നടപടികളിൽ 300ക്രിമിനലുകൾ അറസ്റ്റിലായി.
ഗുണ്ടകൾ, ലഹരിയിടപാടുകാർ, അക്രമികൾ, സ്ഥിരം കുറ്റവാളികൾ, വാറണ്ട് പ്രതികൾ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഗുണ്ടാനിയമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഓപ്പറേഷനുകൾ വരും ദിവസങ്ങളിലും തുടരും. കേരളകൗമുദി
റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഗുണ്ടകളും ലഹരി മാഫിയയുമായുള്ള ബന്ധം പൊളിക്കാൻ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ജി. ഡി.ഐ.ജിമാരുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഓപ്പറേഷനുകൾ. ഗുണ്ടാലിസ്റ്റിലുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തി. മുൻപ് ഗുണ്ടാ, ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും പിടി കൂടി പ്രവർത്തനങ്ങൾ പരിശോധിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതായി വിവരം കിട്ടിയാൽ കേസെടുക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഓപ്പറേഷൻ ആഗ്- ഗുണ്ടാവേട്ടയിൽ 2000പേരാണ് അറസ്റ്റിലായത്. 1500കേസുകളുമുണ്ടായി. പിന്നീടിപ്പോഴാണ് ഗുണ്ടാവേട്ട നടത്തുന്നത്.
ലഹരിമരുന്ന് മാഫിയ ഗുണ്ടാസംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നുണ്ടെന്നും
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്തിനടക്കം സഹായിക്കാനാണിതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന സ്ഥിരംകുറ്റവാളികളെ കരുതൽ തടങ്കലിലാക്കും. കൊലപാതകം, ക്വട്ടേഷൻ, അക്രമം എന്നിവയെല്ലാം ലഹരി സ്വാധീനത്താലാണ്.
ഗുണ്ടാനേതാക്കളെയും പൊക്കും
ഗുണ്ടാവേട്ടയിൽ രണ്ടിലേറെ ക്രിമിനൽ കേസുകളുള്ളവരെയെല്ലാം പിടി കൂടി ഓപ്പറേഷന്റെ വലിപ്പം കൂട്ടുകയല്ലാതെ ഗുണ്ടാനേതാക്കളെ പൊലീസ് തൊടാറില്ലായിരുന്നു. ഇത്തവണ അവരെയും പിടിസകൂടും.
സ്ഥിരംകുറ്റവാളികൾ, മുൻപു കേസുകളിൽപ്പെട്ടവർ, വാറന്റുള്ള പ്രതികൾ, ഒളിവിൽ കഴിയുന്നവർ എന്നിവരെ പിടികൂടാൻ സ്റ്റേഷൻ, ജില്ലാ തലത്തിൽ പ്രത്യേകദൗത്യം.
''ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ള വിവരം ജനങ്ങൾ പൊലീസിനെ അറിയിക്കണം.''
-സി.എച്ച്.നാഗരാജു
തിരു. സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |