തിരുവനന്തപുരം: വയറിളക്കവും ഛർദിയും മൂലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അലൻ (16) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
ഫുട്‌ബോൾ കളിക്കുന്നതിനിടെ അലന്റെ കാലിൽ ഡ്രാഗൻ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയിൽ പോയില്ല. തുടർന്ന് പിറ്റേന്ന് തമിഴ്നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോൾ വയറിളക്കവും ഛർദിയും കൊണ്ട് അവശനായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
വിഷം ഉള്ളിൽച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നത്. എന്നിരുന്നാലും മരണകാരണം സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാർത്ഥിയുടെ മരണം. ധനുവച്ചപുരം എൻ കെ എം ജി എച്ച് എസിൽ നിന്നാണ് അലൻ പത്താം ക്ലാസ് പാസായത്. പിതാവ്: അനിൽ രാജ്, മാതാവ്: പ്രിജി
നേരത്തെ അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയിൽ ഡ്രാഗൻ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |