തൃശൂർ: ബിസ്‌കറ്റ് പാക്കറ്റിൽ തൂക്കക്കുറവ് ഉണ്ടായതിനെ തുടർന്ന് ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് ഉപഭോക്താവിന് നഷ്‌പരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കോടതി. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റിൽ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തൃശൂർ സ്വദേശി ജോർജ് തട്ടിലാണ് പരാതി നൽകിയത്. ജോർജിന് 60,000 രൂപയും പലിശയും നൽകണമെന്നാണ് കോടതി വിധി.
കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്‌സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോർജ് തൂക്കി നോക്കിയത്. 300 ഗ്രാമിൽ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതൽ പായ്‌ക്കറ്റുകൾ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്‌ടത്തിനും വിഷമതകൾക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹർജി തീയതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗൽ മെട്രോളജി വകുപ്പിനോട് കോടതി നിർദേശിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |