സ്വന്തം വീട്ടിലെ കുട്ടിയുടെ ഇമേജിൽ സിനിമയിൽ മനോഹരമായ യാത്രയിലാണ് ദേവിക സഞ്ജയ് . സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിൽ തിളങ്ങിയ ദേവിക സഞ്ജയ് ആദ്യമായി നായിക വേഷം അവതരിപ്പിക്കുന്ന നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി മേയ് 31ന് തിയേറ്ററിൽ . സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകൻ. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റാഫിയാണ്. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ അഡ്വർടൈസിംഗ് ആന്റ് കോർപറേറ്റ് കമ്മ്യൂണിക്കേഷനിൽ പി.ജി പഠനത്തിന് ചേരാൻ ഒരുങ്ങുന്ന ദേവിക സഞ്ജയ് സിനിമയിലെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയിലെ കഥാപാത്രം എങ്ങനെയാണ് പ്രത്യേകത നിറഞ്ഞതാകുന്നത് ?
ഞാൻ പ്രകാശനിലെയും മകളിലെയും കഥാപാത്രങ്ങൾ കുട്ടിത്തം നിറഞ്ഞതായിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളോട് സമാനതയില്ലാത്ത വേഷമാണ്. കുറെകൂടെ പക്വതനിറഞ്ഞ കഥാപാത്രമാണ് ജാനകി. രസകരമായ കഥാപാത്രമായത് എന്നെ ആകർഷിച്ചു. എന്റെ മറ്റ് കഥാപാത്രങ്ങൾ പോലെ ജാനകിക്കും ഒരു കുഞ്ഞ് അടി കിട്ടണമെന്ന് ഉറപ്പായും പ്രേക്ഷകർക്ക് തോന്നും.
സിറ്റിഗേൾ കഥാപാത്രങ്ങൾ ലഭിക്കുന്നതിന് എന്തായിരിക്കും കാരണം ?
ബോധപൂർവമുള്ള തിരഞ്ഞെടുപ്പല്ല. കഥാപാത്രങ്ങൾ എല്ലാം ബോൾഡാണ്. ഒന്നും മറച്ചുവയ്ക്കാത്ത സ്വഭാവം. പക്ഷേ ഒരു കുടയ്ക്ക് കീഴിൽ നിൽക്കുന്നവരല്ല. കഥാപാത്രത്തിന്റെ ലക്ഷ്യവും ഉദ്ദേശവും വ്യത്യസ്തമാണ്. എല്ലാ കഥാപാത്രത്തിനും അതിന്റേതായ സവിശേഷതകളും വ്യത്യാസങ്ങളുമുണ്ട്.
സത്യൻ അന്തിക്കാട് സ്കൂളിൽ നിന്ന് ആദ്യമായി മറ്റൊരു സംവിധായകന്റെ ചിത്രം ?
അത്ര വ്യത്യാസമൊന്നും തോന്നിയില്ല. കാരണം, വീടുപോലെ തന്നെയായിരുന്നു സെറ്റ്. സത്യൻ സാറിന്റെ കൂടെയാണെങ്കിലും നാദിർഷ സാറിന്റെ കൂടെയാണെങ്കിലും അത്രയും കംഫർട്ടബിൾ ആയാണ് പ്രവർത്തിച്ചത്. ഏറെ പ്രവൃത്തി പരിചയം ഉള്ളവരായതുകൊണ്ട് ഒരുപാട് കഥകൾ അവർക്ക് പറയാനുണ്ടായിരുന്നു. സത്യൻ സാറിന്റെ സെറ്റിൽ കഥകൾക്ക് ആയിരുന്നു ഏറ്റവും കൂടുതൽ പ്രാധാന്യം. അതുകാരണം ഒരുപാട് സന്തോഷമായിരുന്നു. ജയറാം സാർ, ഇന്നസെന്റ് അങ്കിൾ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. റാഫി സാറും കഥ പറയും. എല്ലാവരും കഥ പറയുന്നത് കേൾക്കാനായിരുന്നു എനിക്ക് താത്പര്യം.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുമ്പോൾ സിനിമ സ്വപ്നം കണ്ടിരുന്നോ ?
എപ്പോഴും കണ്ടിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതുതന്നെ. എന്റെ കൂട്ടുകാരിയെയാണ് ഞാൻ പ്രകാശനിലേക്ക് മാം നിർദ്ദേശിച്ചത്. പക്ഷേ എനിക്ക് ഒരുപാട് താത്പര്യം ഉണ്ടായിരുന്നെന്ന് അവൾക്ക് അറിയാമായിരുന്നു. ഞാൻ സിനിമയെ പറ്റി തന്നെ സംസാരിക്കുന്നതുകൊണ്ട് എല്ലാവർക്കും എന്റെ താത്പര്യത്തെക്കുറിച്ച് അറിയാം. ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ സിനിമ സ്വപ്നം കണ്ടു.
ഈ യാത്ര തുടരാനാണോ തീരുമാനം ?
ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത് സിനിമയ്ക്ക് തന്നെയാണ്. ഇത്രയും കൂടുതൽ ആസ്വദിക്കുന്ന ഒരു ജോലി ഇനി എനിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ആ ദിവസം ജോലിയുണ്ടെങ്കിൽ എനിക്ക് ഒരുപാട് സന്തോഷവും ആവേശവുമാണ്. ഇനി ഒന്നിലും ഈ സന്തോഷം കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ അവസരം എനിക്ക് ലഭിച്ചതിലും എന്നിൽ തന്നെയുള്ളത് കണ്ടെത്താൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. അതിൽ ഒരുപാട് നന്ദിയുമുണ്ട്. സിനിമയിൽ തന്നെ തുടരണം എന്നതാണ് ആഗ്രഹവും താത്പര്യവും. അതാണ് ഏറ്റവും വലിയ സ്വപ്നം.
സ്വകാര്യതയിലേക്ക് സോഷ്യൽ മീഡിയ കടന്നു കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ആവശ്യകത കൂടിയോ ?
അതൊരു വ്യക്തിപരമായ തീരുമാനമാണെന്ന് കരുതുന്നു. ആളുകൾ അവരുടെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർ അറിയണമെന്ന് ആഗ്രഹിക്കുന്നു. അപ്പോൾ ആ ഒരു ചോയ്സ് ഉള്ള കാലത്തോളം അത് മാധ്യമത്തിന്റെ മാത്രം തെറ്റല്ലെന്ന് എനിക്ക് തോന്നുന്നു. പക്ഷേ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എന്തും പൂർണമായും എതിർക്കേണ്ടതാണ്. കാരണം ഒരുപാട് പ്രശ്നങ്ങൾ ഇതിന്റെ പേരിൽ ഉണ്ടായിട്ടുണ്ട് എന്നെനിക്ക് അറിയാം. സെലിബ്രിറ്റികൾ ആയാലും പ്രശസ്തരായ വ്യക്തികൾ ആയാലും പാപ്പരാസികളുടെ എല്ലാ വിധത്തിലുമുള്ള കടന്നുകയറ്റവും സഹിക്കുന്നത് അവരുടെ ഉത്തരവാദിത്തമല്ല. ഇതുവരെ എന്തായാലും അത്രത്തോളം പ്രശ്നം കേരളത്തിൽ ഉള്ളതായി തോന്നുന്നില്ല. ഒരു പരിധി വരെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാൻ ആളുകൾ ആഗ്രഹിക്കുന്നതുകൊണ്ടാണ്. പക്ഷേ ഒരു രേഖയുണ്ട്.അത് മറികടക്കാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |