അതിരപ്പിള്ളി: കാട്ടാനയ്ക്ക് പഴവും ലഡുവും നൽകിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കാട്ടാനയ്ക്ക് പഴവും ലഡുവും കൊടുക്കുന്ന വീഡിയോ കിട്ടിയതിന് പിന്നാലെ സൗഗതിനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ചാലക്കുടി കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതിരപ്പിള്ളി -മലക്കപ്പാറ പാതയിലായിരുന്നു സംഭവം.
തമിഴ്‌നാട് സ്വദേശികളായ ഏഴംഗ സംഘം ഇന്നലെയാണ് വാൽപ്പാറ വഴി അതിർത്തി കടന്ന് മലക്കപ്പാറയിലെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രക്കിടെ ആനക്കയം ആനത്താരയിൽ വച്ച് ആനക്കൂട്ടത്തെ കാണുകയായിരുന്നു. തുടർന്ന് കാട്ടാനകൾക്ക് ലഡുവും പഴവും നൽകാൻ സൗഗത് പോവുകയായിരുന്നു. ആന ഓടിച്ചതിനെ തുടർന്ന് ഇയാൾ ശ്രമം ഉപേക്ഷിച്ച് തിരിച്ച് വണ്ടിയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ ഇതുവഴി വന്ന മറ്റൊരു യാത്രികൻ ഷൂട്ട് ചെയ്ത് വനംവകുപ്പിന് അയച്ചു കൊടുക്കുകയായിരുന്നു. പിന്നാലെ അതിരപ്പിള്ളിയിൽ വണ്ടി തടഞ്ഞ വനംവകുപ്പ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മസ്താൻ ട്രാൻസ്പോർട്ടിംഗ് കമ്പനി ഉടമ റാണി പേട്ട് സ്വദേശി സൗക്കത്ത് എം (43), തിരുവല്ലൂർ സ്വദേശികളായ സുരേഷ്, മണികണ്ഠൻ, നീലകണ്ഠൻ, ടി പ്രകാശ്, വെല്ലൂർ സ്വദേശികളായ റഷീദ് ബാഷ എം, തിലകൻ ബാഷ എം എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉ&പ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരിൽ ഒന്നാം പ്രതിയായ സൗഗതിനെ ചാലക്കുടി ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും കോടതി വിട്ടുകൊടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |