തിരുവനന്തപുരം:വേനലൊടുവിൽ പേമാരി കലിതുള്ളുന്നു. കാലവർഷത്തിന് സമാനമായ മഴയാണ് വരുന്നത്. രണ്ട് മാസം ചുട്ടുപൊള്ളി. ആശ്വാസമാകുമെന്ന് കരുതിയ മഴയാകട്ടെ അതിശക്തവും. ഒരാഴ്ച അതീതീവ്ര മഴ ലഭിക്കും. വടക്കൻ ജില്ലകളിലെ ശക്തമായ മഴ തെക്കോട്ടും വ്യാപിച്ചു. മദ്ധ്യ തെക്കൻ ജില്ലകളിലാണ് കനത്ത മഴ സാധ്യത. വൈകുന്നേരവും രാത്രിയും സജീവമാകുന്ന വേനൽ മഴ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നത്തോടെ പകലും പെയ്യും.22ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന സീസണിലെ ആദ്യ ന്യൂനമർദ്ദം അടുത്ത ആഴ്ചയോടെ തീവ്രന്യൂനമർദ്ദമായി കൂടുതൽ മഴ ലഭിക്കും.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും
മഴ അതിതീവ്രമാകുമ്പോൾ മലയോര മേഖലകളിൽ ഉരുൾപ്പൊട്ടലിനും മണ്ണിച്ചിലിനും സാദ്ധ്യതയുണ്ട്. ഒരാഴ്ചത്തെ മഴയിൽ സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങിയിട്ടുണ്ട്. ഭൂഗർഭ ജലത്തിന്റെ അളവു കൂടിയത് മണ്ണിനടിയിൽ മർദ്ദം വർദ്ധിപ്പിച്ചു. ഇതാണ് ഉരുൾപൊട്ടലിന് കാരണമാകുന്നത്. 22 ഡിഗ്രിയിലേറെ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാദ്ധ്യത കൂടുതൽ.
മിന്നൽ പ്രളയം
വരുന്ന ദിവസങ്ങളിലെ മഴയിൽ മിന്നൽ പ്രളയത്തിനും മദ്ധ്യ, തെക്കൻ ജില്ലകളിലെ വനമേഖലയിൽ മലവെള്ള പാച്ചിലിനും സാദ്ധ്യതയുണ്ട്. ഈ ജില്ലകളിൽ നദികളിൽ ജലനിരപ്പ് വളരെ ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിൽ 10 സെന്റി മീറ്റർ വരെ പെയ്യുന്ന അതിതീവ്ര മഴയാവും പെയ്യുക.
ആഘാതങ്ങൾ
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാം. ജാഗ്രത വേണം.
താഴ്ന്ന പ്രദേശങ്ങളിലും മലയോരങ്ങളിലും വെള്ളക്കെട്ട്, ഉരുൾപൊട്ടൽ ഭീഷണി.
ആവശ്യമെങ്കിൽ മാറി താമസിക്കണം.
പത്രം-പാൽ വിതരണം തുടങ്ങി അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടുണ്ടാവാം.
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
ദുരന്ത നിവാരണ അതോറിട്ടി -1077
വേനൽ മഴ
2024- 33% കുറവ്
2023- 34% കുറവ്
2022- 98% കൂടുതൽ
2021- 108% കൂടുതൽ
2020ൽ 7% കൂടുതൽ
2019ൽ -54% കുറവ്
ഇന്നലത്തെ കൂടിയ മഴ
പാലക്കാട് മംഗലം ഡാം 75 മിനിറ്റിൽ 72 മില്ലീ മീറ്റർ
കോഴിക്കോട് കുന്നമംഗലം 75 മിനിറ്റിൽ 93 മില്ലീ മീറ്റർ
പത്തനംതിട്ട ളാഹ രണ്ടര മണിക്കൂറിൽ 121 മില്ലീ മീറ്റർ
ബുധനാഴ്ച വരെ മധ്യ തെക്കൻ ജില്ലകളിൽ മഴ ശക്തമാവും. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി അടുത്ത ആഴ്ചയോടെ തീവ്ര ന്യൂനമർദ്ദമാകും.കാലവർഷക്കാറ്റും ശക്തമാകും.
---രാജീവൻ എരിക്കുളം കാലാവസ്ഥാ ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |