ചെന്നൈ: അപാർട്ടുമെന്റിലെ നാലാം നിലയിൽ നിന്നും താഴേക്ക് വീണശേഷം അയൽക്കാർ അത്ഭുതകരമായി രക്ഷിച്ച പെൺകുഞ്ഞിന്റെ അമ്മ മരിച്ചനിലയിൽ. തിരുവാരൂർ സ്വദേശി വെങ്കിടേശിന്റെ ഭാര്യ രമ്യ(33)യാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞമാസം 28ന് തന്റെ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ബാൽക്കണിയിൽ നിന്ന് ആഹാരം നൽകവെയാണ് കുഞ്ഞ് താഴേക്ക് വീണത്.
ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് അപകടത്തിൽ പെട്ടതിന് രൂക്ഷമായ സൈബർ ആക്രമണമാണ് അമ്മ രമ്യയ്‌ക്ക് നേരിടേണ്ടി വന്നത്. ഐടി ജീവനക്കാരിയായ രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്‌ച രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ് രമ്യയെ തൂങ്ങിമരിച്ചതായി കണ്ടത്.
കഴിഞ്ഞമാസം 28ന് തിരുമുല്ലവയലിലെ വിജിഎൻ സ്റ്റാഫോഡ് അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ വച്ചാണ് പെൺകുഞ്ഞ് രമ്യയുടെ കൈയിൽ നിന്നും താഴെവീണത്. ഒന്നാംനിലയിൽ പാരപ്പറ്റിൽ തകിട് ഷീറ്റിൽ കുട്ടി 15 മിനുട്ടോളം തങ്ങിനിന്നു. ഈ സമയം അയൽക്കാർ അതിസാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ ബന്ധുക്കളിൽ നിന്നും വലിയ കുറ്റപ്പെടുത്തലുണ്ടായി. പിന്നാലെ സൈബർ ലോകത്ത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ രൂക്ഷമായ ഭാഷയിലാണ് പലരും രമ്യയെ കുറ്റപ്പെടുത്തിയത്. ഇതോടെ മാനസികമായി തളർന്നുപോയ രമ്യ ചികിത്സയിലിരിക്കുകയായിരുന്നു.
മേട്ടുപ്പാളയത്ത് കാരമടയുള്ള സ്വന്തം വീട്ടിലേക്ക് രണ്ടാഴ്‌ച മുൻപാണ് രമ്യ മടങ്ങിയെത്തിയത്. വെങ്കിടേഷിനും രമ്യയ്‌ക്കും ഏഴ് മാസം പ്രായമുള്ള മകളെക്കൂടാതെ അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |