തിരുവനന്തപുരം: തലമുറകളുമായി സംവദിക്കുന്ന, മാനവിക തലമുള്ള നാടകങ്ങൾ അവതരിപ്പിച്ചതിനാലാണ് കെ.പി.എ.സി ഇന്നും പ്രസക്തമായി നിലകൊള്ളുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഓർമ്മിപ്പിച്ചു.
തോപ്പിൽഭാസി ജന്മശതാബ്ദിയും കെ.പി.എ.സിയുടെ വജ്രജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
തോപ്പിൽഭാസിയും താനുമായി ജ്യേഷ്ഠാനുജ ബന്ധമായിരുന്നു. അടൂരും ശൂരനാടും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭാഷയാണ് ഭാസി അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. അശ്വമേധം എന്ന നാടകത്തിൽ കുഷ്ഠരോഗബാധിതയായി സർവ്വം നഷ്ടപ്പെടുന്ന ഘട്ടത്തിൽ രോഗിയായ യുവതി ഡോക്ടറോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, രോഗം ഒരു കുറ്റമാണോ എന്ന്. അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഈ വാചകം വല്ലാതെ ആകർഷിച്ചു.
ആധുനിക കേരളം രൂപപ്പെടുത്തുന്നതിന്റെ മൂശയായി പ്രവർത്തിച്ച പ്രസ്ഥാനമാണ് കെ.പി.എ.സി എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു.നിങ്ങളെന്നെ കമ്മ്യൂണിസ്റ്രാക്കി എന്ന നാടകം യൗവനകാലത്താണ് കാണുന്നത്. നാടകത്തിന്റെ അവസാനം ആ കൊടി ഇങ്ങുതാ എന്ന് പ്രധാന കഥാപാത്രം പറയുമ്പോൾ, അന്ന് നമുക്കും തോന്നുമായിരുന്നു കൊടിപിടിക്കാൻ. അതായിരുന്നു തോപ്പിൽഭാസിയുടെ ക്രാഫ്റ്റ്- ജയകുമാർ പറഞ്ഞു.
കെ.പി.എ.സി പ്രസിഡന്റും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ചു.
തോപ്പിൽഭാസിയുടെ മകൾ മാല എഴുതിയ തെളിച്ചമുള്ള ഓർമ്മകൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മാങ്കോട് രാധാകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, ടി.വി. ബാലൻ തുടങ്ങിയവർ പങ്കെടുത്തു. കെ.പി.എ.സി സെക്രട്ടറി അഡ്വ.എ.ഷാജഹാൻ സ്വാഗതം പറഞ്ഞു.
യോഗത്തിനു മന്നോടിയായി കെ.പി.എ.സി യുടെ നാടകഗാനങ്ങൾ ദേവരാജൻ ശക്തി ഗാഥ അവതരിപ്പിച്ചു. യോഗാനന്തരം തോപ്പിൽഭാസി രചനയും സംവിധാനവും നിർവഹിച്ച ഒളിവിലെ ഓർമ്മകൾ എന്ന നാടകത്തിന്റെ പുനരവതരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |