കേരളത്തിലെ ക്ഷേത്രപൂജകളിൽ ഏറ്റവും ദൈർഘ്യമേറിയ പൂജ നടക്കുന്ന ക്ഷേത്രമാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രം.
തച്ചോളി മാണിക്കോത്ത് സ്വയംഭൂ സങ്കല്പത്തിലുള്ള ഭഗവതിയുടെ പൂജയാണ് കേരളത്തിലെ ഏറ്റവും സമയമെടുക്കുന്ന ക്ഷേത്ര പൂജ, മൂന്നരയാമം (പത്തര മണിക്കൂർ) നീളുന്ന വലിയ കളരി പൂജയിൽ മുപ്പത്തിമുക്കോടി ദേവതകളുടെയും സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം, ഭഗവതിയെ അഞ്ച് ഭാവത്തിലാണ് പൂജിക്കുന്നത്, ആദ്യം ഭദ്രകാളിയായും, രണ്ടാമത് കൊടുങ്ങല്ലൂരമ്മയായും, മൂന്നാമത് ശ്രീപോർക്കലിയായും, നാലാമത് ദുർഗ്ഗാ ഭാവത്തിൽ ലോകനാർകാവിലമ്മയായും ,
അഞ്ചാമതായി ബാലാ പരമേശ്വരി ഭാവത്തിലും പൂജിക്കുന്നു.
കളരിപൂജയുടെ ഓരോ സമയത്തും തൊഴുന്നത് ഓരോ ഫലത്തെ നൽകുന്നു. മുഴുവനായി കളരിപൂജ തൊഴുതു പ്രാർത്ഥിച്ചാൽ സർവാഭീഷ്ടങ്ങളും സാധിക്കുമെന്നും എത്ര വലിയ ശത്രുദോഷവും , ആഭിചാര ദോഷങ്ങളും തീരുമെന്നാണ് വിശ്വാസം.
ആദ്യ മൂന്ന് പൂജ അതിരൗദ്രഭാവത്തിലാണ് (ആലിംഗനപുഷ്പാജ്ഞലി ആദ്യപൂജയിലാണ് ) , - ലോകനാർകാവിലമ്മയെ ദുർഗ്ഗാ ഭാവത്തിലും, അതു കഴിഞ്ഞ് സരസ്വതി സങ്കല്പത്തിൽ ബാലാപരമേശ്വരി ഭാവത്തിലും എത്തിച്ച് 'പിന്നീട് മാതൃഭാവത്തിലായ അമ്മ ധ്യാന നിദ്രയിലേക്ക് പോകുന്നു.
സരസ്വതി പൂജ സമയത്തെ കഷായം സേവിച്ചാൽ വിദ്യയും അറിവും വർദ്ധിക്കും, അതീവ രഹസ്യ സ്വഭാവമുള്ളതും , ഗൂഢ മന്ത്രങ്ങളാൽ പൂജിക്കുന്നതുമായ ഗളൂരിക പൂജ ആരും കാണാറില്ല, പൂജ തുടങ്ങുന്നതിന് മുമ്പ് കോഴിയെ ബലിയർപ്പിക്കും,
അക്രമികളിൽ നിന്നും കൊടുങ്ങല്ലൂർ ക്ഷേത്രം സംരക്ഷിച്ച തച്ചോളി ഒതേനനിൽ സംപ്രീതയായ ഭഗവതി ഒതേനനൊപ്പം കടത്തനാട്ടിൽ വന്നു കുടി കൊണ്ടു എന്നാണ് വിശ്വാസം, അതിന്റെ പഞ്ചമകാരങ്ങളോടുകൂടിയ പൂജവിധാനങ്ങളും ഗുരുതിയും കൈ കൊണ്ട് ഭഗവതി തച്ചോളി കളരിയിൽ കുടികൊള്ളുന്നു, സ്വയംഭൂ സാന്നിധ്യത്തിൽ നിന്നും അത്യുഗ്രഭാവത്തിൽ തിടമ്പിലേക്ക് ആവാഹിക്കപ്പെടുന്ന ദേവിയെ ശിവനെന്ന ഭാവേന തന്ത്രി തിടമ്പിൽ ആലിംഗനം ചെയ്തു നടത്തുന്ന പുഷ്പാജ്ഞലി ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കുന്നു, അത്യുഗ്രഭാവത്തിൽ നിന്ന് മാതൃവാത്സല്യത്തിൻ്റെ പൂർണതയിലേക്ക് മാറുന്ന സമയം തൊഴുതു പ്രാർത്ഥിക്കുന്നവർക്ക് സന്താനഭാഗ്യം നിശ്ചയമാണ്.
കൊട്ടിയൂർ പെരുമാൾ ഭക്തനായ ഒതേനൻ നൽകിയ അനേകം ഭണ്ഡാരങ്ങൾ ഇന്നും കൊട്ടിയൂരിൽ ഉണ്ട്, തന്റെ ഭക്തനായ ഒതേനന്റെ കളരിയിൽ മഹാദേവനും മൃത്യുജ്ഞയനായി തച്ചോളി മാണിക്കോത്ത് കുടികൊള്ളുന്നു, ദേവിയുടെ സങ്കല്പത്തിന് എതിർ ദിശയിൽ കുടികൊള്ളുന്ന ശിവനും സ്വയംഭൂ പ്രതിഷ്ഠയായിട്ടാണ്, രോഗ ദുരിതങ്ങളും - മൃത്യു ദോഷങ്ങളും തീരാനായി ഇവിടെ മൃത്യുഞ്ജയ ഹോമം ചെയ്യുന്നു.
തച്ചോളി കളരിയുടെ പുനർനവീകരണം നടക്കുന്നതു കൊണ്ട് ശിവനെയും ഭഗവതിയേയും അരയാൽ തറയിലെ ബാലാലയത്തിൽ കുടിയിരുത്തി, തച്ചോളി മാണിക്കോത്ത് തറവാടിൻ്റെ രണ്ട് അറകളുള്ള ഒരു ഭാഗമാണ് ക്ഷേത്രമായി ഇന്ന് കാണുന്നത്, മറ്റ് ഭാഗങ്ങൾ പൊളിച്ചുനീക്കി, ഒന്നാമത്തെ കൊട്ടിലിൽ ഒതേനൻ്റെ ജ്യേഷ്ടൻ കോമപ്പകുറുപ്പിൻ്റെ ചന്ദനകട്ടിൽ, രണ്ടാമത്തെ കൊട്ടിലിൽ തച്ചോളി ഒതേനൻ്റെ ഉടവാളും പീഠവും, ഒതേനൻ്റെ അറയുടെ താഴെ കോലായിൽ സന്തത സഹചാരിയായിരുന്നചാപ്പൻ്റെ പീഠ പ്രതിഷ്ഠയും കാണാം.
കൊട്ടിലിന് പുറത്ത് ഇടതു ഭാഗത്ത് ഒതേനൻ്റെ മരുമകൻ കേളു കുറുപ്പിൻ്റെ പീഠ പ്രതിഷ്ഠയുള്ള ക്ഷേത്രം, വലതുഭാഗത്ത് കുട്ടിച്ചാത്തനേയും ഗുളികനേയും പ്രതിഷ്ഠിച്ചിരിക്കുന്നു, ക്ഷേത്രത്തിൽ നിന്ന് കുറച്ച് മാറി വലതു ഭാഗത്ത് പുള്ളുവൻ ക്ഷേത്രം കാണാം, ഒതേനനെ വെടിവെച്ച മായിൻകുട്ടിയെ അമ്പെയ്ത് കൊന്ന പുള്ളുവൻ, പീഠസങ്കല്പത്തിലാണ് തച്ചോളി മാണിക്കോത്ത് തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ, തച്ചോളി കളരിയിൽ ശിവനും ഭഗവതിയും കുടികൊള്ളുന്നു.
എല്ലാമാസം സംക്രമത്തിന് രാവിലെ ഒരു നേരം തച്ചോളി മാണിക്കോത്ത്പൂജ ചെയ്യും. വിശേഷ അവസരങ്ങളിൽ മാത്രം കളരിയിൽ പൂജ, കുംഭം 10-11 തീയതികളിൽ ആണ് തച്ചോളി മാണിക്കോത്ത് ഉത്സവം, അന്ന് ഒതേനൻ്റെ തെയ്യം കെട്ടിയാടും, ലോകനാർകാവിൽ നിന്ന് ദീപം താലപ്പൊലിയുടെ അകമ്പടിയോടെ തച്ചോളി മാണിക്കോത്ത് എത്തുന്നതോടെ ഉത്സവത്തിന് ആരംഭമായി. തച്ചോളി മാണിക്കോത്ത് രണ്ടു ദിവസ ഉത്സവം, കൊടുങ്ങല്ലൂർ ഉത്സവം, നവരാത്രി എന്നി ദിവസങ്ങളിൽ മാത്രമാണ് കളരി പൂജ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |