തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിന്റെ “ഓപ്പറേഷൻ പാം ട്രീ ” എന്ന പേരിൽ നടത്തിയ പരിശോധനകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജിഎസ്. ടി ഇന്റലിജൻസ് / എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. നികുതിവെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന തുടരുന്നു.
സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധന കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷൻ ആണ്. തൊഴിൽ നൽകാമെന്നു പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും, മറ്റു വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ പേരുകളിൽ വ്യാജ രജിസ്ട്രേഷൻ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി 148 വ്യക്തികളുടെ പേരിൽ എടുത്ത ജി.എസ്.ടി രജിസ്ട്രേഷനുകൾ 1170 കോടി രൂപയുടെ വ്യാജ ഇടപാട് നടത്തിയതിൽ 209 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയതായാണ് കണ്ടെത്താനായത്.
മുൻപ് വ്യാജ ബില്ലിംഗിനനെതിരെ നടപടി എടുക്കാൻ രാജ്യവ്യാപകമായി പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. കേരളത്തിലും ഇത്തരം നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |