കോഴിക്കോട്: തിരക്കുള്ള റോഡിൽ മഴയത്ത് കാറിന്റെ ഡോറിലിരുന്ന് അപകട യാത്ര നടത്തി യുവാക്കൾ. കല്ലാച്ചി-വളയം റോഡിൽ നല്ല തിരക്കുള്ള സമയത്താണ് നീല ഇഗ്നിസ് കാറിൽ യുവാക്കൾ സഞ്ചരിച്ചത്. ഡോറിൽ കയറിയിരുന്ന് പാട്ടുപാടി ചാറ്റൽ മഴയും കൊണ്ടാണ് യുവാക്കൾ യാത്ര ചെയ്യുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. പൊലീസ്, വാഹന ഉടമയെ കണ്ടെത്തി എന്നാണ് വിവരം. ഈ മാസം ആദ്യം ആലപ്പുഴ ജില്ലയിലും സമാനമായൊരു സംഭവമുണ്ടായിരുന്നു.
കാറിൽ അപകടകരമായി യാത്ര ചെയ്ത യുവാക്കൾക്ക് സാമൂഹ്യസേവന ശിക്ഷയാണ് മോട്ടോർ വാഹന വകുപ്പ് നൽകിയത്. വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന യുവാക്കളുടെ സംഘമാണ് കെ.പി റോഡിൽ ഇന്നോവ കാറിന്റെ ഡോറിൽ ഉൾപ്പെടെ ഇരുന്ന് അപകടയാത്ര നടത്തിയത്.
ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തുകയും വാഹനവും ഡ്രൈവറെയും യാത്ര ചെയ്തവരെയും കണ്ടെത്തുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അൽ ഖാലിദ് ബിൻ സാജിറിന്റെ ലൈസൻസ് റദ്ദാക്കി. രണ്ടായിരം രൂപ പിഴയും ചുമത്തി. യാത്രക്കാരായ ആദിക്കാട്ടുകുളങ്ങര, ശൂരനാട് സ്വദേശികളായ അഫ്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, ഫജാസ് എന്നിവർക്കാണ് സാമൂഹ്യസേവനം നിർദ്ദേശിച്ചത്. നാല് ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും സഹായികളായി നിൽക്കുക, തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകുക എന്നിവയാണ് ശിക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |