മുംബയ്: ഇന്ത്യൻ ഉപനായകനും മുംബയ് ഇന്ത്യൻസ് നായകനുമായ ഹാർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങഴളിൽ പ്രചരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ നടാഷ ഹാർദ്ദിക്കിന്റെ പേര് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. നടാഷ സ്റ്റാൻകോവിച്ച് പാണ്ഡ്യ എന്ന പേര് മാറ്റി നടാഷ സ്റ്റാൻകോവിച്ച് എന്നാക്കിയതാണ് ഡിവോഴ്‌സ് വാർത്തകൾക്ക് പിന്നിൽ.
അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐപിഎൽ മാച്ചിനിടെയുള്ള നടാഷയുടെ അസാന്നിദ്ധ്യവും ഭാര്യയുടെ ജന്മദിനത്തിന് ആശംസ അറിയിച്ച് ഹാർദ്ദിക് പോസ്റ്റ് പങ്കുവയ്ക്കാത്തതും ഡിവോഴ്‌സ് വാർത്തകൾക്ക് ഊന്നൽ നൽകുന്നു. വേർപിരിഞ്ഞുകഴിഞ്ഞാൽ ഹാർദ്ദിക് നടാഷയ്ക്ക് തന്റെ സ്വത്തിന്റെ 70 ശതമാനം ജീവനാംശം നൽകേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
2020ലാണ് ഹാർദ്ദിക് പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുമുണ്ട്. കൊവിഡ് കാലത്തെ വിവാഹമായിരുന്നതിനാൽ 2023 ഫെബ്രുവരിയിൽ ഇരുവരും വിവാഹച്ചടങ്ങുകൾ വീണ്ടും നടത്തിയതും ശ്രദ്ധ നേടിയിരുന്നു. അതേസമയം, വേർപിരിയൽ വാർത്തകളിൽ ഹാർദ്ദിക്കും നടാഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെയായി കരിയറിലും നിരവധി തിരിച്ചടികൾ നേരിടുകയാണ് പാണ്ഡ്യ. ഐപിഎൽ പോയിന്റ് ടേബിളിൽ അവസാനക്കാരായ മുംബയ് ഇന്ത്യൻസ് പ്ളേ ഓഫ് കാണാതെ പുറത്തായിരുന്നു. 2024 ഐപിഎൽ സീസണിന് മുന്നോടിയായിട്ടാണ് താരം ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബയ് ഇന്ത്യൻസിലേയ്ക്ക് തിരികെയെത്തിയത്. ക്യാപ്‌ടനായിരുന്ന രോഹിത് ശർമ്മയെ മാറ്റി പാണ്ഡ്യയ്ക്ക് ക്യാപ്‌ടൻസി നൽകിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. മാച്ചിനിടെ ആരാധകർ പാണ്ഡ്യയെ കൂകിവിളിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഐപിഎല്ലിൽ 14 കളികളിൽ ആകെ നാല് എണ്ണത്തിൽ മാത്രമാണ് മുംബയ് ഇന്ത്യൻസിന് വിജയിക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |