SignIn
Kerala Kaumudi Online
Saturday, 27 July 2024 9.56 AM IST

'കാറിന്റെ പിന്നിലിരുന്നാൽ അശ്ലീല ആംഗ്യം കാണാം'; മേയർ - യദു തർക്കം പുനരാവിഷ്‌കരിച്ച് പൊലീസ്

yadhu

തിരുവനന്തപുരം: മേയർ - കെഎസ്‌ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്‌കരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്‌ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന.

ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ നേരത്തേ രഹസ്യമൊഴി നൽകിയിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്.

അതേസമയം, തർക്കത്തിനിടെ മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് കെഎസ്‌ആർടിസി ബസിനുള്ളിൽ കയറിയെന്നാണ് സാക്ഷിമൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ എംഎൽഎ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എംഎൽഎ ബസിൽ കയറിയ കാര്യം കണ്ടക്‌ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെഎസ്‌ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു.

ഏപ്രിൽ 27ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചാണ് വാക്‌പോരുണ്ടായത്. തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു സംഭവം. കെഎ‌സ്‌ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പരാതി നൽകിയതിന് പിന്നാലെ തമ്പാനൂർ ഡിപ്പോയിലെ ‌ഡ്രൈവർ എൽ എച്ച് യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. പട്ടം മുതൽ ഇവരുടെ കാർ ബസിന് പുറകെ ഉണ്ടായിരുന്നു. കെഎസ്‌ആർടിസി ബസ് ഇവർക്ക് സൈഡ് നൽകിയില്ലെന്നും ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്തുവെന്നും ആരോപിച്ചാണ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായത്. പാളയത്ത് വച്ച് കാർ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ നിർത്തിയാണ് വാക്‌‌പോരുണ്ടായത്. ഡ്രൈവർ മോശമായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് മേയർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ, വാഹനം തടഞ്ഞത് മേയർ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യദു പൊലീസിന് മൊഴി നൽകിയത്. മേയർ തന്നോട് മോശമായി പെരുമാറിയെന്നും വാഹനം കുറുകെയിട്ട് സർവീസിന് മുടക്കം വരുത്തിയെന്നും കാട്ടി ഡ്രൈവറും പൊലീസിൽ പരാതി നൽകി. ഇതിൽ പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടർന്ന് യദു കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ആര്യയ്‌ക്കും സച്ചിൻ ദേവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YADHU, KSRTC DRIVER, MAYOR ARYA, ARYA RAJENDRAN, SACHIN DEV MLA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.