തിരുവനന്തപുരം: മഹാകവി ഒ.എൻ.വി. കുറുപ്പിന്റെയും ഒഡിയ നോവലിസ്റ്റ് പ്രതിഭാറായിയുടെയും എഴുത്തുകളിൽ സമാനതകൾ പ്രകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒ.എൻ.വിയുടെ 93-ം ജന്മദിനത്തോടനുബന്ധിച്ച് ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി സാഹിത്യ പുരസ്കാര സമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജ്ഞാനപീഠം നേടിയ ഇരുവരും സ്ത്രീകളുടെ ദുരിതങ്ങൾ വരച്ചുകാട്ടി അവരുടെ ഉന്നമനത്തിനായി നിലകൊണ്ടു. പരിസ്ഥിതിക്കുവേണ്ടിയും ഇരുവരും ശബ്ദിച്ചു. പുരോഗമനപ്രസ്ഥാനത്തിന്റെ അചഞ്ചലനായ വക്താവായ ഒ.എൻ.വിയുടെ പേരിലുള്ള പുരസ്കാരം സ്വന്തം മാതൃഭാഷയായ ഒഡിയ ലോകം മുഴുവനെത്തിച്ച എഴുത്തുകാരിക്ക് സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കാഡമിയുടെ അദ്ധ്യക്ഷനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യരംഗത്ത് മൗലിക സംഭാവനകൾ നൽകിയ സർഗപ്രതിഭയ്ക്കുള്ള സാഹിത്യ പുരസ്കാരം പ്രതിഭാറായിക്ക് മുഖ്യമന്ത്രി നൽകി. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന യുവസാഹിത്യ പുരസ്കാരം ദുർഗാപ്രസാദ് ഏറ്റുവാങ്ങി. കവി പ്രഭാവർമ്മ പ്രശസ്തിപത്രം വായിച്ചു. ശില്പം നിർമ്മിച്ച ബാലൻ നമ്പ്യാരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി അമ്മ, കുടുംബാംഗങ്ങൾ, അപർണ രാജീവ്, കൾച്ചറൽ അക്കാഡമിയുടെ ഭാരവാഹികളായ കരമന ഹരി, ജി.രാജ്മോഹൻ, ഇ.എം.നജീബ്, എം.ബി.സനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളം രണ്ടാംവീട് : പ്രതിഭാറായ്
സാഹിത്യരംഗത്ത് അതുല്യ സംഭാവനകൾ നൽകിയ എഴുത്തുകാർ ജനിച്ച കേരളം തനിക്ക് രണ്ടാമത്തെ വീടാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ പ്രതിഭാറായ് പറഞ്ഞു. കവികൾക്കിടയിലെ മനുഷ്യനും മനുഷ്യർക്കിടയിലെ കവിയുമായിരുന്നു ഒ.എൻ.വി. പണ്ട് ഒരു ചടങ്ങിൽ അദ്ദേഹം എന്നെ ആദരിക്കാനെത്തി. ഒരുപാട് ശാരീരിക അവശതകൾ ഉണ്ടായിട്ടും എന്നോടുള്ള ആദരസൂചകമായാണ് അദ്ദേഹമെത്തിയത്. അവിടെനിന്ന് നേരെ അദ്ദേഹം പോയത് ആശുപത്രിയിലേക്കാണ്. എഴുത്തുകാരന് സ്വതന്ത്രമായ ഭാഷയില്ല. സ്നേഹമാണ് തന്റെ ഭാഷയെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |