കൊല്ലം: ആർ.ബി.ഐ നിർദ്ദേശങ്ങൾ സഹകരണമേഖലയുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിന് തടസമാകുന്നതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷൻ സംസ്ഥാന ശില്പശാല കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ കാണാം. പ്രളയത്തിൽ വീട് തകർന്നവർക്ക് സഹകരണ സ്ഥാപനങ്ങൾ വീട് നിർമ്മിച്ചുനൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ആർ.ബി.ഐ നിർദ്ദേശങ്ങൾ തടസമാകാൻ പാടില്ല. സഹകരണ മേഖല കൂടുതൽ സുതാര്യമാക്കാൻ സർക്കാർ കൊണ്ടുവന്ന സമഗ്രമായ നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. ഇനി വേണ്ട ചട്ടങ്ങൾക്കായി ഡ്രാഫ്റ്റ് കമ്മിറ്റിക്ക് രൂപംനൽകിയിട്ടുണ്ട്. 31ന് സഹകരണ മേഖലയിലെ എല്ലാവരുമായും ചർച്ച നടത്തുന്നുണ്ട്. തുടർന്ന് കരട് പ്രസിദ്ധീകരിക്കും. അടുത്തമാസം വിജ്ഞാപനമിറങ്ങും. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന സഹകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ ഭരണഘടനാപരമായി അവകാശമില്ല. അങ്ങനെയുള്ള ഏത് നീക്കത്തെയും ഒരുമിച്ചുനിന്ന് നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കുകളുടെ ദേശീയ ഫോറമായ എൻ.യു.സി.എഫ്.ഡി.സി ചെയർമാൻ ജ്യോതീന്ദ്രമേത്ത, എം.പി. ജേക്കബ്, സി.ഇ.ഒ ഫോറം പ്രസിഡന്റ് സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു. മുൻ മന്ത്രിയും കൊല്ലം അർബൻ ബാങ്ക് ചെയർമാനുമായ സി.വി. പത്മരാജനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു. കെ.യു.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ. ജയവർമ സ്വാഗതവും സെക്രട്ടറി പി. യതീന്ദ്രദാസ് നന്ദിയും പറഞ്ഞു. അർബൻ സഹകരണ മേഖലയുടെ സമകാലിക പുരോഗതി, നൂതന മാറ്റങ്ങൾ, സാദ്ധ്യതകൾ എന്നിവയിൽ ചർച്ചനടന്നു. ശില്പശാല ബുധനാഴ്ച സമാപിക്കും.
തരം മാറ്റിയ വനഭൂമി
കണ്ടെത്താൻ സമിതി
ശ്രീകുമാർപള്ളീലേത്ത്
കുടിയേറ്റ ഭൂമി പതിച്ചുകിട്ടാൻ വഴിയൊരുങ്ങി
തിരുവനന്തപുരം: കേന്ദ്ര വനസംരക്ഷണ ഭേദഗതി പ്രകാരം പരിവർത്തനം വരുത്തിയ വനഭൂമി കണ്ടെത്താൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ( ഫോറസ്റ്റ് മാനേജ്മെന്റ് ) ചെയർമാനായി ആറംഗ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. വനമല്ലെന്ന് ഔദ്യോഗികമായി കണ്ടെത്താനാണിത്. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ മലയോരമേഖലയിലെ കുടിയേറ്റക്കാർക്ക് ഭൂമി പതിച്ചു നൽകാനുള്ള തടസങ്ങൾ നീക്കുന്നത് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും.
വനേതര ആവശ്യങ്ങൾക്കായി തരം മാറ്റിയ ഭൂമിയുടെ വിവരങ്ങൾ രേഖകളുടെ പകർപ്പുകൾ സഹിതം കമ്മിറ്റിക്ക് സമർപ്പിക്കാൻ അധികാരികൾക്കും ജനങ്ങൾക്കും സംഘടനകൾക്കും അവസരമുണ്ടാവും. സെപ്തംബർ 30 വരെയാണ് കമ്മിറ്റിയുടെ കാലാവധി.
അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, ലാൻഡ് റവന്യൂ കമ്മിഷണർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് ഡയറക്ടർ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.
കേന്ദ്ര വനസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ 2023 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം, സർക്കാർ രേഖകളിൽ വനം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം വരുത്തിയതുമായ വനഭൂമി, കേന്ദ്ര വനസംരക്ഷണ നിയമത്തിലെ 'വനം' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതു കണ്ടെത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 24 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |