തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷക്കാറ്റിന്റെ സ്വാധീനമുളളതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ച മുന്നറിയിപ്പിലേതാണ് പുതിയ വിവരം.
തെക്കൻ, മദ്ധ്യ കേരളത്തിൽ മഴ കനക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ ഒന്നുവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്.
കേരള തീരത്ത് ഇന്നുരാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 സെന്റിമീറ്ററിനും 70 സെന്റിമീറ്ററിനും ഇടയിൽ മാറിവരാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുൻപ് തന്നെ അറിയിച്ചിരുന്നു.
അതേസമയം, ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയിലെയും കായംകുളത്തേയും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ആലപ്പുഴ തലവടി പട്ടമന അഞ്ചിൽ മണിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. മേൽക്കൂര 200 മീറ്റർ അകലെയാണ് പതിച്ചത്. കാഴ്ച ശക്തി കുറവുള്ള മണി വീട്ടിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും ഓട് വീണ് നെഞ്ചത്തും കൈക്കും പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |