വേനൽച്ചൂടിനു പിന്നാലെ വന്ന അതിതീവ്ര മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. കുഴികൾകൊണ്ട് സമ്പന്നമായ റോഡുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. ഓടകളും പറമ്പുകളും വീട്ടുമുറ്റവും വരെ വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നിട്ട് ഈ വെള്ളമൊക്കെ തോട്ടിലേക്കും പുഴയിലേക്കും ഒലിച്ചുപോവുന്നു. ആ വെള്ളം ഒടുവിൽ കടലിലും എത്തിച്ചേരുന്നു. പ്രകൃതി കനിഞ്ഞുനൽകുന്ന മഴവെള്ളം ഇങ്ങനെ പാഴാക്കുന്നതിന്റെ അനന്തരഫലമാണ് പിന്നീടു വരുന്ന കൊടുംവേനലും അത്യുഷ്ണവും ജലക്ഷാമവും.
വേണ്ടത്ര മഴ കിട്ടുന്ന സംസ്ഥാനമായ കേരളത്തിൽ ഒരു മഴവെള്ള സംഭരണനയം ഇനിയും പ്രാവർത്തികമായിട്ടില്ല. മദ്യനയം പരിഷ്‌കരിക്കുവാൻ വെമ്പൽകൊണ്ടു നടക്കുന്ന ഭരണാധികാരികൾക്ക് വരുംതലമുറയെക്കുറിച്ച് വീണ്ടുവിചാരമുണ്ടെങ്കിൽ ആദ്യം നടപ്പിലാക്കേണ്ടത് വ്യക്തമായ രൂപരേഖയോടെയുള്ള മഴവെള്ളസംഭരണ നയമാണ്. കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയത്ത് നമുക്കും വേണം പ്രകൃതിയെയും നമ്മെത്തന്നെയും രക്ഷിക്കുവാൻ ഒരു മഴവെള്ളസംഭരണ ശീലം.
എ.കെ. അനിൽകുമാർ,
നെയ്യാറ്റിൻകര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |