7000 കോടി മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഏക അവകാശി. കോർപ്പറേറ്റ് ഭീമന്മാരായ മുകേഷ് അംബാനിയോടും രത്തൻ ടാറ്റയോടും മത്സരിക്കുന്ന യുവതി, അതാണ് ജയന്തി ചൗഹാൻ. ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ ബിസ്‌ലെരിയുടെ ചെയർമാൻ രമേഷ് ചൗഹാന്റെ മകളാണ് ജയന്തി. ബിസിനസ് രംഗത്തേയ്ക്ക് കടക്കാൻ തുടക്കത്തിൽ വിസമ്മതിച്ച ജയന്തി ഇന്ന് ഒരു അന്താരാഷ്ട്ര കമ്പനിയുടെ വിജയശിൽപ്പിയാണ്.
പ്രായാധിക്യവും പിന്മാഗിയുടെ അഭാവവും കണക്കിലെടുത്ത് ബിസ്‌ലെരി ഇന്റർനാഷണൽ വിൽക്കാൻ രമേഷ് ചൗഹാൻ ആലോചിച്ചിരുന്നു. 2022ൽ ടാറ്റ ഗ്രൂപ്പ് ബിസ്‌ലെരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും നടന്നു. എന്നാൽ കരാർ യാഥാർത്ഥ്യമായില്ല. തുടർന്നാണ് ജയന്തി ചൗഹാൻ തന്റെ പിതാവിന്റെ കമ്പനി നയിക്കാൻ മുന്നോട്ടുവരുന്നത്. ബിസ്‌ലെരിയുടെ വൈസ് ചെയർമാനായി ചുമതലയേറ്റതിനുശേഷം കമ്പനി വലിയ മാറ്റമാണ് കണ്ടത്.
പുതിയ മൂന്ന് പാനീയങ്ങൾ അവതരിപ്പിക്കുന്നതായി കഴിഞ്ഞവർഷം ജയന്തി പ്രഖ്യാപിച്ചതാണ് കമ്പനിയുടെ തലവര മാറ്റിമറിച്ചത്. കാർബണേറ്റഡ് പാനീയങ്ങളാണ് കുപ്പിവെള്ള കമ്പനിയായ ബിസ്‌ലെരി പുതിയതായി കൊണ്ടുവന്നത്. റെവ്, പോപ്, സ്‌പൈസി ജീര എന്നിവരാണ് പുതിയ ഉത്‌പന്നങ്ങളായി അവതരിപ്പിച്ചത്. കോള, ഓറഞ്ച്, ജീര വിഭാഗത്തിൽ വരുന്നതാണിവ. ഇതിനുമുൻപ് ബിസ്‌ലെരി ലിമോനാറ്റയുടെ കീഴിൽ കാർബൊണേറ്റഡ് പാനീയങ്ങൾ അവതരിപ്പിച്ചിരുന്നു. പുതിയ ഉത്‌പന്നങ്ങളുടെ ഇറക്കുമതി കമ്പനിയെ കൂടുതൽ ലാഭത്തിലാക്കി. ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിലൂടെ നടത്തിയ പ്രചരണവും ഉത്‌പന്നങ്ങളുടെ വളർച്ച ഉയർത്തി.
ബിസ്‌ലെരി ശീതളപാനീയ വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ്, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കാമ്പ കോള ബ്രാൻഡിന് കീഴിൽ സ്വന്തമായി ശീതളപാനീയങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിന്റെ ഏറ്റെടുക്കൽ ഇതിൽ ഉൾപ്പെടുന്നു. ശീതളപാനീയ വ്യവസായത്തിലെ റിലയൻസിന്റെ പദ്ധതികൾക്ക് ബിസ്‌ലെരിയുടെ കടന്നുവരവ് വെല്ലുവിളിയാകുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ബിസ്‌ലെരിയുടെ കരാർ പരാജയപ്പെട്ടതിന് പിന്നാലെ ടാറ്റ കോപ്പർ പ്ളസ്, ഹിമാലയൻ തുടങ്ങിയ മിനറൽ വാട്ടർ ബ്രാൻഡുകളിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ ടാറ്റ ഗ്രൂപ്പുമായും റിലയൻസുമായും ഈ മേഖലയിൽ മത്സരിക്കുകയാണ് ജയന്തി ചൗഹാന്റെ ബിസ്‌ലെരി ഇന്റർനാഷണൽ.
24ാം വയസുമുതൽ ബിസ്‌ലേരിയിൽ പ്രവർത്തിച്ചുതുടങ്ങിയ ജയന്തി ചൗഹാൻ ഇന്ന് 42ാം വയസിൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് കമ്പനിയെ നയിക്കുകയാണ്. ബിസ്‌ലെരിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമിനെയും ജയന്തി നയിക്കുന്നു.
യുഎസ് ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആന്റ് മർച്ചൻഡൈസിംഗിൽ ഉൽപ്പന്ന വികസനത്തിലും ഇറ്റലിയിലെ ഇസ്റ്റിറ്റ്യൂട്ടോ മാരംഗോണി മിലാനോയിൽ ഫാഷൻ സ്റ്റൈലിംഗിലും ബിരുദം നേടിയ ജയന്തി, ലണ്ടൻ കോളേജ് ഓഫ് ഫാഷനിൽ ഫോട്ടോഗ്രാഫിയിലും ഫാഷൻ സ്റ്റൈലിംഗിലും തൻ്റെ കഴിവ് തെളിയിച്ചു. കൂടാതെ, ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിൽ അറബിയിൽ ബിരുദവും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |