ബംഗളുരു : ലൈംഗിക പീഡനക്കേസിൽ ഒളിവിലായിരുന്ന ശേഷം ബംഗളുരുവിൽ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെയാണ് പ്രജ്വൽ രേവണ്ണ ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് ബെംഗളുരു കെമ്പഗൗഡ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്നാണ് പ്രജ്വലിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത് . പ്രത്യേക അന്വേഷണസംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി വൻപൊലീസ് സന്നാഹം വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്,
ലുഫ്‌താൻസ വിമാനത്തിലാണ് പ്രജ്വൽ എത്തിയത്. 34 ദിവസത്തിനുശേഷമാണ് പ്രജ്വൽ തിരിച്ചെത്തിയത്. പ്രജ്വൽ കബളിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണ സംഘം കനത്ത ജാഗ്രത പുലർത്തിയിരുന്നു. ലുഫ്താൻസയിൽ അല്ലാതെ മറ്റേതെങ്കിലും വിമാനത്തിൽ വരാനും മറ്റേതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങാനും സാദ്ധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്ര് ചെയ്യാനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിച്ചു.
പ്രജ്വൽ പുറത്തുവിട്ട വിമാന ടിക്കറ്റ് വ്യാജമാണെന്നും അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണെന്നും ലുഫ്താൻസയുടെ ചെക്ക് ഇൻ വൈബ്‌സൈറ്റിൽ പ്രജ്വൽ രേവണ്ണ എന്ന സ്ത്രീയാണ് ബുക്ക് ചെയ്‌തതെന്നും അഡ്രസ് തെറ്റാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മ്യൂണിക്കിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നാണ് പ്രജ്വൽ അറിയിച്ചിരുന്നത്. പ്രജ്വൽ ഉടൻ എത്തിയില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കുന്നതുൾപ്പെടെ അടുത്ത നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ വൻ വിവാദമായതോടെ പ്രജ്വൽ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചു. മേയ് 31നേ പരിഗണിക്കൂ. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |