നാലുവശവും അലയടിച്ചുയരുന്ന വൻ തിരകൾ. നടുവിൽ മരതക കാന്തിയോടെ പതുങ്ങിക്കിടന്നൊരു കുള്ളൻ ദ്വീപ്! കുള്ളനെന്നു പറഞ്ഞുകൂടാ; ഏതാണ്ട് 2.4 കിലോമീറ്റർ വിസ്തൃതിയുണ്ട്. കടൽപ്പക്ഷികളുടെയും കുരങ്ങുകളുടെയും മറ്റും ആവാസകേന്ദ്രം. അതിനെല്ലാം മീതെ അവാച്യമായൊരു ഘനനിശബ്ദത തളംകെട്ടിക്കിടപ്പുണ്ട്, ഈ പച്ചത്തുരുത്തിൽ. പത്തു കിലോമീറ്റർ അകലെയാണ് മനുഷ്യവാസമുള്ള മഹാനഗരം. പാറക്കെട്ടുകളും ചെറുകുന്നും ചേർന്ന ഈ തുരുത്ത് ഒളിപ്പിച്ചുവച്ചിരിക്കുന്ന അദ്ഭുതം പക്ഷേ മറ്റൊന്നാണ്.
മുംബയ്ക്കടുത്ത്, അറബിക്കടലിന്റെ മടിയിൽ മരുവുന്ന എലഫന്റാ ദ്വീപിന്റെ ചിത്രമാണിത്. സന്ദർശിക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നയിടമാണ് എലഫന്റാ ദ്വീപും അവിടത്തെ ഗുഹാദ്ഭുതങ്ങളുമെങ്കിലും അവസരം ഒത്തുവന്നത് അടുത്തിടെ. മുംബയിലെത്തി രണ്ടാംദിവസമായിരുന്നു എലഫന്റാ ടൂർ പ്ളാൻ. ആദ്യദിവസം 'മുംബയ് ദർശൻ" ടൂർ പാക്കേജിൽ നഗരം ചുറ്റിക്കണ്ടു. പിറ്റേന്നു രാവിലെ ഹോട്ടലിനടുത്തു നിന്ന് മുംബയ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ എ.സി ബസിൽ അഞ്ചു രൂപ ടിക്കറ്റെടുത്ത് മൂന്നു കിലോമീറ്റർ അപ്പുറം, ഗേറ്റ് വേ ഒഫ് ഇന്ത്യയിലിറങ്ങി. എൻട്രി ഗേറ്റിൽത്തന്നെയായിരുന്നു എലഫന്റാ ദ്വീപിലേക്ക് ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ് കൗണ്ടർ. 300 രൂപ. വിദേശികൾ അടക്കം ധാരാളം ടൂറിസ്റ്റുകൾ നേരത്തേയെത്തി സീറ്റുപിടിച്ച് ഇരിപ്പുണ്ട്. ജെട്ടിയിൽ നിന്ന് പത്തു കിലോമീറ്ററുണ്ട് ദ്വീപിലേക്ക്.
ബോട്ടിറങ്ങുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ നടത്തയുണ്ട്, ദ്വീപിന്റെ പ്രവേശന കവാടത്തിലേക്ക്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ടോയ് ട്രെയിനിന്റെ സഹായം തേടാം. പത്തു രൂപയാണ് ടിക്കറ്റ്. പ്രവേശന കവാടത്തിൽ നിന്ന് ഇരുനൂറോളം പടിക്കെട്ടുകൾ കയറണം, എലഫന്റാ ദ്വീപ് ഒളിച്ചുവച്ചിരിക്കുന്ന ഗുഹാദ്ഭുതത്തെ സന്ധിക്കാൻ. കുത്തനെയുള്ള കയറ്റമാണ്. ഇടുങ്ങിയ വീഥിക്കിരുവശവും ഭോജനശാലകളും സുവനീർ കടകളും. ബോധിസത്വന്റെയും മഹേശ്വരന്റെയും വിവിധ വലിപ്പത്തിലുള്ള ബസാൾട്ട് ശിലാവിഗ്രഹങ്ങൾ വില്പനയ്ക്കു വച്ചിരിക്കുന്നു. ഗേറ്റിനടുത്തു തന്നെയാണ് ടിക്കറ്റ് കൗണ്ടർ. ഇന്ത്യക്കാർക്ക് 40 രൂപയേയുള്ളൂ. വിദേശികൾക്ക് 600 രൂപ! 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സന്ദർശനം സൗജന്യമാണ്.
ചരിത്രം പറയുന്ന
സപ്തഗുഹകൾ
പ്രവേശന കവാടത്തിൽ നിന്ന് നേരേയെത്തുന്നത് ആർക്കിയോളജിക്കൽ വകുപ്പിന്റെ റിസപ്ഷൻ സെന്ററിനു മുന്നിൽ. അവിടെ ഓരോ ഗുഹയുടെയും ചരിത്രവും, അവിടത്തെ ശില്പങ്ങളെക്കുറിച്ച്, ഫോട്ടോ അടക്കമുള്ള വിവരണങ്ങളും ചില്ലിട്ട ഫ്രെയിമുകൾക്കകത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. ഈ സൂചനാ ബോർഡുകൾ വായിച്ചതിനു ശേഷം, കാഴ്ച ആരംഭിക്കുന്നതാണ് നല്ലത്. അതു പോരെങ്കിൽ ടൂറിസം വകുപ്പിന്റെ ഗൈഡുകളുടെ സേവനം തേടാം. എലഫന്റാ ഗുഹകൾ ശരിക്കും സംഹാരമൂർത്തിയായ ശിവനായാണ് സമർപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിൽ ഹീനയാന ബുദ്ധമതത്തിൽപ്പെട്ട ബുദ്ധഭിക്ഷുക്കളാണ് കടൽമാർഗം ആദ്യം ഇവിടെ എത്തിച്ചേർന്നതെന്ന് കരുതപ്പെടുന്നു.
ഇവിടെയുള്ള പ്രാചീനമായ രണ്ട് ബുദ്ധ ഗുഹകൾ (ഗുഹ നമ്പർ ആറ്, ഏഴ്) ഇതിനെ സാധൂകരിക്കുന്നു. പിൽക്കാലത്ത് ഹിന്ദുധർമ്മം ശക്തി പ്രാപിച്ചപ്പോൾ ഹിന്ദു ഗുഹകളും നിർമ്മിക്കപ്പെട്ടിരിക്കണം. ഇവിടെയുള്ള ഏഴ് ഗുഹകളിൽ അഞ്ചെണ്ണം ഹിന്ദുമതക്കാരുടേതാണ്. എ.ഡി ഒമ്പതിനും പതിമ്മൂന്നിനുമിടയിൽ ഭരിച്ചിരുന്ന സിൽഹാര വംശക്കാരാണ് ഹിന്ദുഗുഹകളിൽ അധികവും നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ കരുതുന്നു. പിന്നീടു വന്ന രാഷ്ട്രകൂടർ ബാക്കിയുള്ള ഗുഹകളുടെ നിർമ്മാണം പൂർത്തീകരിച്ചു. അക്കാലത്ത് അഗ്രഹാരപുരി എന്നായിരുന്നു ഈ പ്രദേശത്തിന്റെ പേര്.
പേരു നൽകിയ
ഗജവിഗ്രഹം
1534- ൽ ദ്വീപ് കൈയേറിയ പോർട്ടുഗീസുകാരാണ് എലഫന്റാ എന്ന് പുനർനാമകരണം ചെയ്തത്. പോർട്ടുഗീസുകാർ ഇവിടെ വന്നപ്പോൾ ഒന്നാം ഗുഹയ്ക്കു മുന്നിൽ ഭീമാകാരമായ ഒരു കരിവീരന്റെ കല്ലിൽത്തീർത്ത ശില്പമുണ്ടായിരുന്നു. ഈ നിർമ്മിതിയാണത്രേ എലഫന്റാ എന്ന പേരിന് പ്രചോദനമായത്. 1864-ൽ ബ്രിട്ടീഷ് പട്ടാളം ഈ പ്രതിമ ഇളക്കി, ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നത്രേ. എന്നാൽ അത് പരാജയപ്പെടുകയും ശില്പത്തിന് കാര്യമായ കേടുപാടുകൾ പറ്റുകയും ചെയ്തു. ഇപ്പോൾ ഈ പടുകൂറ്റൻ പ്രതിമ കേടുപാടുകൾ തീർത്ത് മുംബയിലെ ജീജാഭായ് പാർക്കിൽ സ്ഥാപിച്ചിരിക്കുന്നു.റിസപ്ഷൻ സെന്ററിൽനിന്ന് നടന്നെത്തിയത് ഒന്നാംനമ്പർ ഗുഹയുടെ മുറ്റത്താണ്. എലഫന്റായിലെ മുഖ്യ ഗുഹയും ഇതുതന്നെ. മൂന്ന് പ്രവേശന കവാടങ്ങളാണ് ഗുഹയ്ക്ക്. പ്രധാന കവാടം വടക്കോട്ടു തുറക്കുന്നു. മുപ്പത്തൊമ്പതു മീറ്റർ നീളമുള്ളതാണ് ഗുഹ. നാലു വാതിലുകളും വിശാലമായൊരു ഹാളും മൂന്ന് വരാന്തകളും. ഗുപ്ത ചാലൂക്യ കലയുടെ സമ്മേളനമാണ് പ്രവേശന കവാടത്തിൽ കൊത്തിവച്ചിരിക്കുന്ന മഹേശ മൂർത്തിക്ക്. കിഴക്കേ ഭിത്തിയിലെ അർദ്ധനാരീശ്വര പ്രതിമയും പറക്കും സിംഹങ്ങളും വിസ്മയിപ്പിക്കുന്ന ശില്പങ്ങളാണ്.വടക്കേ കവാടത്തിന്റെ പടിഞ്ഞാറായി നടരാജന്റെയും അന്ധകാസുരവധമൂർത്തിയുടെയും ശില്പങ്ങൾ കാണാം. കിഴക്കായി യോഗീശ്വരനും രാവണാനുഗ്രഹ മൂർത്തിയുമുണ്ട്. എന്നാൽ മദ്ധ്യഭാഗത്തായി കാണുന്ന 6.3 മീറ്റർ ഉയരമുള്ള സദാശിവ ത്രിമൂർത്തിയുടെ ശില്പമാണ് ഗുഹയിലെ പ്രധാന ആകർഷണം. സൃഷ്ടി, സ്ഥിതി, സംഹാര ഭാവങ്ങളുള്ള ശിവന്റെ മൂന്ന് മുഖങ്ങളാണ് ഈ ശില്പത്തിൽ. പ്രധാന ഗുഹയുടെ തെക്കുപടിഞ്ഞാറായാണ് രണ്ടുമുതൽ അഞ്ചുവരെയുള്ള ഹിന്ദു ഗുഹകൾ.പണി പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടാം നമ്പർ ഗുഹ. മൂന്നാം ഗുഹയാകട്ടെ, ആറ് കൽത്തൂണുകളിൽ താങ്ങിനിറുത്തപ്പെട്ടിരിക്കുന്നു. 26 മീറ്റർ നീളമുള്ള വരാന്തയും പിറകിലായി മൂന്ന് അറകളുമുണ്ട്. നാലും അഞ്ചും ഗുഹകൾ പോർട്ടുഗീസുകാരാൽ നശിപ്പിക്കപ്പെട്ട നിലയിലാണെങ്കിലും, ശിലാവശിഷ്ടങ്ങൾ കാണാം. ഒന്നാം നമ്പർ ഗുഹയുടെ എതിർദിശയിലുള്ള 'സ്തൂപാ ഹിൽ" മലമുകളിലാണ് രണ്ട് ബൗദ്ധ ഗുഹകളും. അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ അവിടേക്ക് പോകാൻ കഴിഞ്ഞില്ല.
കടൽക്കാഴ്ചയുടെ
കാനൻ ഹിൽ
അഞ്ചു ഗുഹകളും കണ്ട്, പ്രവേശന കവാടത്തിന്റെ ഇടതുഭാഗത്തുനിന്ന് മലമുകളിലേക്കു പോകുന്ന ഊടുവഴിയേ കാനൽ ഹിൽവ്യൂ പോയിന്റിലേക്കു പുറപ്പെട്ടു. ഒരു കിലോമീറ്ററോളം മലകയറ്റമുള്ളതിനാൽ അങ്ങോട്ടേക്ക് സഞ്ചാരികൾ കുറവായിരുന്നു. കാനൻ ഹില്ലിനു മുകളിൽനിന്ന് നോക്കിയാൽ എലഫന്റാ ദ്വീപിന്റെ മൊത്തത്തിലുള്ളൊരു ദൃശ്യം ലഭിക്കും. പോർട്ടുഗീസുകാർ ശത്രുവിനെ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഗാർഡ് റൂമും, രണ്ട് പടുകൂറ്റൻ പീരങ്കികളും ഇവിടെയുണ്ട്. പീരങ്കികൾക്കിടയിലായി, വെടിയുണ്ടകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നൊരു ചേംബറും കണ്ടു.
കുറച്ച് യുവ സന്ദർശകർ പീരങ്കിക്കു മുകളിൽ കയറിനിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. കാനൻ ഹില്ലിൽ നിന്ന് തിരിച്ചിറങ്ങി, ബോട്ട് പുറപ്പെടുന്ന സ്ഥലത്തെത്താൻ അധിക സമയമെടുത്തില്ല. പക്ഷേ. മടക്കയാത്രയ്ക്കുള്ള ബോട്ടുകൾ വന്നെത്തിയിട്ടില്ല. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് എലഫന്റാ ദ്വീപിലെ സന്ദർശന സമയം. അവസാന ബോട്ട് 5.30-ന് പുറപ്പെടും.
(ലേഖകന്റെ മൊബൈൽ: 99954 62751)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |