തിരുവനന്തപുരം: ഫിഷറീസ് കോളേജിലെ അശ്വതിയും അരുണും വേമ്പനാട്ടുകായലിൽ കൃഷി ചെയ്യുന്ന ഞണ്ടുകൾ ചൈനയിലും ജപ്പാനിലും സിംഗപ്പൂരിലും കൊതിയൂറുന്ന വിഭവങ്ങളായി മാറുന്നു. കയറ്റുമതിയിലൂടെ ലക്ഷങ്ങളുടെ മാസവരുമാനമാണ് ഇവർ കൊയ്യുന്നത്.
കർഷകർക്ക് അധികവരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനകാലത്ത് ആരംഭിച്ചതാണ് 'വെള്ളത്തിനടിയിലെ' ഞണ്ട് കൃഷി.
വെള്ളത്തിന്റെ ഉപരിതലത്തിലാണ് സാധാരണ ഞണ്ടുകൃഷിചെയ്യുന്നത്. പക്ഷേ, ചൂട് കൂടുമ്പോൾ ചത്തുപോകും. വെള്ളത്തിനടിയിലായാൽ ആ അപകടമില്ല, വേഗം വളരുകയും ചെയ്യും.
കൊച്ചി പനങ്ങാട് തീരത്തെ കായലിൽ 200 സ്ക്വയർഫീറ്റിലായി, 30 ലിറ്ററിന്റെ, 300 ഡ്രമ്മുകളിലാണ് ഒരുസമയം കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് വാങ്ങുന്ന പഞ്ഞി ഞണ്ടിനെയാണ് വളത്തുന്നത്. ഞണ്ടുകൾ പരസ്പരം തിന്നാൻ ശ്രമിക്കുന്നതിനാൽ ഒരു ഡ്രമിൽ ഒരു ഞണ്ട് മാത്രം .ഡ്രം അടച്ച് രണ്ടടി താഴ്ചയിലേയ്ക്കിടും. കമ്പുകൾക്കൊണ്ട് ഇവയെ ബന്ധിപ്പിക്കും. മുകളിലും വശങ്ങളിലും ദ്വാരങ്ങളിടും. പഴകിയ മീനുകളാണ് ഭക്ഷണമായി നൽകുന്നത്. 20 ദിവസം കഴിഞ്ഞു പുറത്തെടുക്കുമ്പോൾ ഒരുകിലോ ഉണ്ടായിരുന്ന ഞണ്ട് ഒന്നരക്കിലോയാകും.തോടിന് കട്ടികൂടിയതിനാൽ പാചകം ചെയ്യുമ്പോൾ സ്വാദേറും.
ഒരു ഞണ്ടിൽ ലാഭം 2000 രൂപ
ഒരു ഞണ്ടിനെ വാങ്ങാൻ 500 രൂപയാകും. വലുതാകുമ്പോൾ ഇവയ്ക്ക് 2,800രൂപ വരെ കിട്ടും. തീറ്റയ്ക്കുള്ള ചെലവ് കിഴിച്ചാൽ ഞണ്ടൊന്നിന് 2000 രൂപ ശരാശരി ലാഭം. ഇടനിലക്കാരൻ വഴിയാണ് കയറ്റുമതി നടത്തുന്നത്.
2022ൽ കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ(കുഫോസ്) ബാച്ചിലർ ഒഫ് ഫിഷറീസ് ടെക്നോളജി അവസാനവർഷം പഠിക്കുമ്പോഴാണ് 'സ്റ്റെം' എന്ന സംരംഭം ആരംഭിക്കുന്നത്. ഗവേഷണത്തിന് യൂണിവേഴ്സിറ്റിയിലെ ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉപകരിച്ചു. ഇപ്പോൾ ഇരുവരും ഫിഷറീസ് ടെക്നോളജിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നു. അരുൺ ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും അശ്വതി കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്. കരിമീൻ കൂട്കൃഷിയും ചെയ്യുന്നുണ്ട്.
ശിഷ്യരായി മൂവായിരം കർഷകർ
കൃഷിരീതി കർഷകർക്ക് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്.മഹാരാഷ്ട്ര,ഗോവ,കർണാടക,തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങിലെ 3000ലേറെ കർഷകർ ഇവരുടെ വിദ്യാർത്ഥികളാണ്. കുഫോസിൽ തന്നെയാണ് ക്ലാസുകൾ നടക്കുന്നത്.
പഴം പച്ചക്കറി മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ പരിശീലനം
തിരുവനന്തപുരം: പഴം, പച്ചക്കറി എന്നിവയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ സംരംഭം തുടങ്ങുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് 11 മുതൽ 15 വരെ കളമശേരിയിലെ കാമ്പസിൽ പരിശീലനം സംഘടിപ്പിക്കുന്നു. 3,540 രൂപയാണ് ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപ. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് താമസം ഉൾപ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ്. http://www.kied.info/training-calender ൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890 / 2550322 / 9188922800.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |