ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കെ,രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹവും ജാഗ്രതയും. ലോക നേതാക്കൾ ചടങ്ങിന് എത്തുന്നതിനാൽ ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് ഡൽഹിയിലെങ്ങും. 2500ൽപ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനിൽ ത്രിതല സുരക്ഷാസന്നാഹം ഏർപ്പെടുത്തി. രാഷ്ട്രപതി ഭവന്റെ ആഭ്യന്തര സുരക്ഷാസംഘം,ഡൽഹി പൊലീസ്,കേന്ദ്രസേന എന്നിവരാണ് വലയം തീർത്തിരിക്കുന്നത്. മേഖലയിൽ എൻ.എസ്.ജിയെയും ഡൽഹി പൊലീസിലെ കമാൻഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വികൾ അധികമായി സ്ഥാപിച്ചു. ഡൽഹിയെ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു. ഡ്രോണുകൾ,പാരാഗ്ലൈഡറുകൾ,ഹോട്ട് എയർ ബലൂൺ എന്നിവ വിലക്കി. അനിഷ്ടസംഭവങ്ങളുണ്ടായാൽ നേരിടാൻ കൂടുതൽ കേന്ദ്രസേനയെയും രംഗത്തിറക്കി.
അതേസമയം, സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുന്നത് രാഷ്ട്രപതി ഭവന്റെ മുൻവശത്തെ മുറ്റത്താണ്. മുറ്റത്തെ പുൽമൈതാനിയിൽ പ്രധാനമന്ത്രി,രാഷ്ട്രപതി,മന്ത്രിമാർ എന്നിവർക്കായുള്ള വേദിയുടെ അവസാന മിനുക്കു പണിയിലാണ്. എല്ലാവർക്കും സത്യപ്രതിജ്ഞ കാണാൻ സൗകര്യത്തിന് ഗാലറിയും തയ്യാറാക്കുന്നുണ്ട്.
രാഷ്ട്രത്തലവൻമാരും
ഇന്നു വൈകിട്ട് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാരുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. അയൽരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളാണ് പ്രധാനമായും അതിഥികൾ. ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഓരുക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്നലെ രാവിലെ ഡൽഹിയിലെത്തി.
ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രം സിംഗെ,മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു,സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്,മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോട്ട്,നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹേവ് പ്രചണ്ഡ,ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗ്വേ തുടങ്ങിയവരാണ് മറ്റ് പ്രധാന അതിഥികൾ.
മോദി 13ന് ഇറ്റലിയിലേക്ക്
ഇന്ന് മൂന്നാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇറ്റലിയിലേക്ക് ആയിരിക്കും. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. പൊതു തിരഞ്ഞെടുപ്പ് ഫലത്തിനും മുൻപ് തന്നെ ജി 7 ഉച്ചകോടിയിലേക്കുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം മോദി സ്വീകരിച്ചിരുന്നു. ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, മെലോണിയുമായി കൂടിക്കാഴ്ച നടത്തും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടന്നേക്കും. വിവിധ മേഖലകളിലെ പരസ്പര സഹകരണം ഉൾപ്പെടെ ചർച്ചയാകും. ജൂൺ 15,16 തീയതികളിൽ സ്വിറ്റ്സർലാൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന 'യുക്രെയ്നിൻ സമാധാന ഉച്ചകോടി'യിലേക്കും മോദിക്ക് ക്ഷണമുണ്ട്. എന്നാൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |