SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.17 AM IST

ചരിത്രരേഖകൾ; കറുപ്പിലും വെളുപ്പിലും

cartoonist-abu

കാലത്തിന്റെ ചുമരിൽ കറുപ്പിലും വെളുപ്പിലും കോറിയിട്ട ചരിത്രരേഖകളായിരുന്നു അബു എബ്രഹാമിന്റെ കാർട്ടൂണുകൾ. രാഷ്ട്രീയവും മതവും യുദ്ധവും ഹിംസയും നീതിനിഷേധങ്ങളും നിറഞ്ഞ ലോകാന്തരീക്ഷത്തിൽ നാമോരുത്തരും എങ്ങനെ ജീവിച്ചു എന്നതിന്റെ സാക്ഷ്യപത്രം. ലളിതമായ വരകളിലൂടെയും കുറിക്കുകൊള്ളുന്ന വരികളിലൂടെയും ഏകാധിപത്യത്തിനെതിരെയും രാഷ്ട്രീയ അപഹാസ്യ നാടകങ്ങൾക്കെതിരെയും അബു പ്രതികരിച്ചു. ഒരു കുഞ്ഞിന്റെ വരകൾ പോലെ നിഷ്കളങ്കമെങ്കിലും മൂർച്ചയേറിയതും സ്ഫോടനാത്മകവുമായിരുന്നു അബുവിന്റെ കാർട്ടൂണുകൾ. പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് അബു വരച്ച പല കാർട്ടൂണുകളും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ അലയൊലികൾ സൃഷ്ടിച്ചു.

1.

അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളെകുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ബാത്ത് ടബ്ബിൽ കിടന്ന് ഓർഡിനൻസ് ഒപ്പിടുന്ന രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കാർട്ടൂൺ. ഭരണകർത്താക്കളാൽ പൗരാവകാശങ്ങൾ അടിച്ചമർത്തപ്പെടുന്ന അപഹാസ്യക്കാഴ്ചകൾ തുടർക്കഥയാകുമ്പോൾ അബുവിന്റെ ആ കാർട്ടൂൺ കാലാതിവർത്തിയാകുന്നു.

2.

കാലമാണ് രാഷ്ട്രീയ കാർട്ടൂണിന്റെ കാലൻ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വരയ്ക്കുന്ന കാർട്ടൂണുകൾക്ക് പിന്നീട് പ്രസക്തി നഷ്ടപ്പെട്ടേക്കാം. കാലത്തിന്റെ ഈ വെല്ലുവിളി അതിജീവിക്കാൻ സാധിക്കുന്നതായിരുന്നു അബുവിന്റെ പല കാർട്ടൂണുകളും. 'കാസ്റ്റ് യുവർ വോട്ട് ഹിയർ" എന്നതിനു പകരം 'വോട്ട് യുവർ കാസ്റ്റ് ഹിയർ" എന്നെഴുതിയ അബുവിന്റെ കാർട്ടൂൺ ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന ഇന്ത്യയിലെ ഏത് തിരഞ്ഞെടുപ്പുകാലത്തും പ്രസക്തമാണ്.

3.

പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടനയാൽ സംരക്ഷിക്കപ്പെടുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ മാത്രമേ പത്രസ്വാതന്ത്ര്യത്തിനും വിമതകലയായ കാർട്ടൂണിനും നിലനിൽപ്പുള്ളൂ എന്ന് അബു വിശ്വസിച്ചു. 'രാജ്യസുരക്ഷക്കു വേണ്ടിയാണ് അടിയന്തരാവസ്ഥ എന്ന് നിങ്ങൾ പറയുന്നു, പക്ഷേ അതിനായി ഹാസ്യത്തെ എന്തിന് നിരോധിക്കണം?" രാജ്യസഭയിൽ അംഗമായപ്പോൾ അബു ഭരണകൂടത്തോടു ചോദിച്ചു. സെൻസ് ഒഫ് ഹ്യൂമറിനു പകരം നമുക്ക് ലഭിച്ചത് സെൻസർ ഓഫ് ഹ്യൂമർ ആണെന്ന് അടിയന്തരാവസ്ഥക്കാലത്ത് കാർട്ടൂണിലൂടെ വരച്ചിട്ട അതേ നിലപാടു തന്നെയാണ് രാജ്യസഭാംഗമായ അബുവും പിൻപറ്റിയത്.

4.

കുരുടന്മാർ ആനയെ കണ്ടതുപോലെയാണ് ഇന്ത്യൻ രാഷ്ട്രീയനേതാക്കൾ ഗാന്ധിയെ കണ്ടത് എന്നു സൂചിപ്പിക്കുന്ന അബു കാർട്ടൂൺ ഇന്നും പ്രസക്തമാണ്. ഗാന്ധിയുടെ സമരചരിത്രത്തിനു മുന്നിൽ അന്ധത നടിക്കുന്ന പി.ആർ ഏജൻസികൾ പുതിയ ചരിത്രവും പുതിയ മഹാത്മാക്കളെയും സൃഷ്ടിക്കുന്ന കാലത്ത് അബുവിന്റെ കാർട്ടൂണുകൾ കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.